വില കൂടിയ വസ്തുക്കളൊന്നും മോഷ്ടിക്കാൻ ലഭിക്കാത്തത് കൊണ്ടാകാം മോഷ്ടാക്കൾ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു.

കോഴിക്കോട് : ആൾതാമസമില്ലാത്ത വീട് കുത്തിതുറന്ന് ഫര്‍ണീച്ചറുകളും പ്രധാനരേഖകളും വസ്ത്രങ്ങളും അഗ്നിക്കിരയാക്കി. പന്തീരാങ്കാവ് - പെരുമണ്ണ റോഡില്‍ ജ്യോതി ബസ് സ്റ്റോപ്പിനു സമീപം എടക്കോത്ത് ശശിധരന്‍റെ വീട്ടിലാണ് മോഷ്ടാക്കള്‍ കയറി നഷ്ടമുണ്ടാക്കിയത്. ശശിധരനും കുടുംബവും വിദേശത്താണ്. ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട് സൂക്ഷിപ്പുകാരെത്തിയപ്പോളാണ് പ്രധാന വാതില്‍ പൊളിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് നല്ലളം എസ്ഐ സനീഷിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അകത്ത് വസ്ത്രങ്ങളും രേഖകളും വാരിവലിച്ചിട്ട് തീ കൊടുത്തതായി കണ്ടത്. താഴത്തെ നിലയിലെ കിടപ്പ് മുറിയിലാണ് തീയിട്ടത്. ഈ മുറിയിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും വയറിങ്ങും നശിച്ചിട്ടുണ്ട്. മുകള്‍ നിലയിലും മറ്റ് മുറികളിലും അലമാരകളില്‍ നിന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വില കൂടിയ വസ്തുക്കളൊന്നും മോഷ്ടിക്കാൻ ലഭിക്കാത്തത് കൊണ്ടാകാം മോഷ്ടാക്കൾ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീടിന്റെ ഉടമ ശശിധരൻ ശനിയാഴ്ച നാട്ടിലെത്തും.