മുപ്പതുകാരിയായ വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കുട്ടികള്‍ പകര്‍ത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഭീഷണി

കല്‍ക്കത്ത: കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും നഗ്ന ചിത്രങ്ങള്‍ ചോര്‍ത്തി സ്കൂള്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം പ്രചരിപ്പിച്ചു. സംഭവത്തില്‍ മനം നൊന്ത് വീട്ടമ്മ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ചണ്ഡിപുരിലാണ് മുപ്പതുകാരിയായ വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മകളെ നൃത്തപഠനക്ലാസില്‍ കൊണ്ടാക്കുന്ന വഴി വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. വഴിയില്‍ നിന്ന് കിട്ടിയ ഫോണ്‍ 10 ക്ലാസുകാരനായ വിദ്യാര്‍ത്ഥി വീട്ടമ്മയെ തിരികെ എല്‍പ്പിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് അതിനുള്ളിലുണ്ടായിരുന്ന യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കുട്ടികള്‍ പകര്‍ത്തിയെന്നും അവ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടന്നും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നുമാണ് മരിച്ച സ്ത്രീയുടെ സഹോദരന്‍ പൊലിസിനോട് പറഞ്ഞത്. യുവതി ഭീഷണിക്ക് വഴങ്ങാതിരുന്നതോടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അയല്‍വാസികളായ സ്കൂള്‍ കുട്ടികളാണ് മൂന്ന് പേര്‍.