ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പൂര്‍വ്വ നടത്തിയ കൂട്ടക്കുരുതിയില്‍ നിന്ന് കുട്ടികള്‍ പൂര്‍ണമായും മോചിതരായിട്ടില്ല. 17 പേരെ വെടിവച്ച് കൊന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ നിറതോക്കിന് മുന്നില്‍ നിന്ന് തങ്ങളുടെ പ്രാണന്‍ രക്ഷിച്ച ഇന്ത്യന്‍ വംശജയായ അധ്യാപിക ശാന്തി വിശ്വനാഥന്‍റെയും അവരുടെ സമയോചിത ഇടപെടലിനെക്കുറിച്ചുമാണ് രക്ഷപ്പെട്ട കുട്ടികള്‍ക്കും അവരുടെ ബന്ധുകള്‍ക്കും പറയാനുള്ളത്.
ബുധനാഴ്ച ഉച്ചയോടെ രണ്ടാം തവണയും അപായ സൈറന്‍ മുഴങ്ങിയതിനെ തുടര്‍ന്നാണ് ഗണിത അധ്യാപികയായ ശാന്തി വിശ്വനാഥന് അപകടം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തന്റെ ക്ലാസ് റൂമിന്റെ വാതിലുകളും ജനാലകളും അടയ്ക്കുകയും കുട്ടികളെ ആക്രമി കാണാത്തവിധം മറയ്ക്കുകയുമായിരുന്നു എന്ന് ഒരു വിദ്യാര്‍ഥിയുടെ അമ്മ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പ്പ് അവസാനിച്ച ശേഷം അമേരിക്കന്‍ പോലീസ് സേനാ വിഭാഗമായ സ്‌പെഷന്‍ വെപ്പണ്‍സ് ആന്‍ഡ് ടാറ്റിക്‌സ് ഉദ്യോഗസ്ഥരെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് ആക്രമിയുടെ തന്ത്രമാണെന്ന് കരുതി ഒരു പരീക്ഷണത്തിന് അവര്‍ ഒരുക്കമായിരുന്നില്ല. താന്‍ വാതില്‍ തുറക്കില്ലെന്നും വേണെങ്കില്‍ താക്കോല്‍ ഉപയോഗിച്ച് തുറക്കാനാണ് ശാന്തി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ജനല്‍ തുറന്ന് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു എന്ന് ബ്രിയാന്‍ എന്ന വിദ്യാര്‍ഥി തന്റെ അമ്മയ്ക്ക് മെസേജ് അയച്ചിരുന്നു.

ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും പത്തൊമ്പതുകാരനുമായ നിക്കോളാസ് ക്രൂസ് കഴിഞ്ഞ ബുധനാഴ്ച വെടിവയ്പ്പ് നടത്തിയത്. സ്‌കൂള്‍ വിടാനായ സമയത്ത് സ്‌കൂള്‍ പരിസരത്തെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ 15 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. നേരത്തെ സ്‌കൂളില്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പത്തൊമ്പതുകാരന്‍ സ്‌കൂളില്‍ വെടിവയ്പ് നടത്തിയത്. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളായിരുന്നു ഇത്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് തോക്ക് നിയന്ത്രണത്തെച്ചൊല്ലിലുള്ള ചര്‍ച്ച വീണ്ടും സജീവമായി .2012 മുതല്‍ 239 വെടിവയ്പുകളിലായി 138പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍
