എ.വി.ജോർജിന്റെ സ്ഥലംമാറ്റത്തെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ
- നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കമ്മീഷന് തൃപ്തിയില്ല. പൊലീസിനെതിരെ പോലീസ് തന്നെ നടത്തുന്ന അന്വേഷണം സത്യസന്ധമാവില്ല
കൊച്ചി: എറണാകുളം റൂറൽ എസ്.പിയായിരുന്ന എ.വി.ജോർജിനെ സ്ഥലം മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജോർജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെയാണ് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹൻദാസ് വിമർശിച്ചത്.
ആരോപണവിധേയനായ ഒരു വ്യക്തിയെ ട്രെയിനിംഗ് സ്ഥാപനത്തിന്റെ ചുമതലക്കാരനാക്കുന്നത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കമ്മീഷന് തൃപ്തിയില്ല. പൊലീസിനെതിരെ പോലീസ് തന്നെ നടത്തുന്ന അന്വേഷണം സത്യസന്ധമാവില്ല മറ്റൊരു അന്വേഷണ ഏജൻസി അന്വേഷണം നടത്തണം.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സി ഐക്കും പങ്കുണ്ടെന്നും ഈ ഉത്തരവാദിത്തത്തിൽ നിന്ന് സിഐക്ക് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും മോഹൻദാസ് പറഞ്ഞു. ശ്രീജിത്തിന്റെ കുടുമ്പത്തിനു നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഉന്നതഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദമില്ലാതെ ഇത്രയും ക്രൂരമായ രീതിയിലുള്ള കസ്റ്റഡി മർദ്ദനം നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.