പ്രദേശവാസികളുടെ പരാതിയില്‍ ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്ക് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു.പ്രതിഷേധക്കാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും മനുഷ്യാവകാശകമ്മീന്‍ ഉത്തരവിട്ടു.

രാമമന്തളി നിവാസികളുടെ പരാതിയില്‍ ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പുറമേ രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മനുഷ്യാവകാശകമ്മീഷന്‍ വിശദീകരണ നോട്ടീസ് അയച്ചു.

ശുദ്ധജലത്തിനായി സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സമരസമിതി പ്രവര്‍ത്തകര്‍ മനുഷ്യാവകാശകമ്മീഷനോട് പരാതിപ്പെട്ടു. വനിതാപോലീസില്ലാതെ പുരുഷപോലീസ് സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും അവര്‍ പരാതി പറഞ്ഞു.

മാധ്യമവാര്‍ത്തകള്‍ പരിശോധിച്ച കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജിസ്റ്റിസ് പി മോഹന്‍ദാസ് ജില്ലാ പോലീസ് മേധാവിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.അടുത്തമാസം പതിനെട്ടിന് ഹാജരാകാനാണ് എസ്.പിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ഇതിനിടെ മാലിന്യപ്രശ്‌നത്തിനെതിരെയുള്ള ജനകീയ സമരം 52 ദിവസം പിന്നിട്ടു. ഇടപെടലാവശ്യപെട്ട് പ്രധാനമന്ത്രിക്ക് വാര്‍ത്താചിത്രങ്ങളടക്കമുള്ള സമരപത്രികയും സമരസമിതി തപാലില്‍ അയച്ചു.