വ്യാജ കോഴ്‌സ് വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച 32 മലയാളി നഴ്‌സുമാരെ ബെംഗളൂരു വിമാനത്താവളത്തിൽ രക്ഷപ്പെടുത്തി. ബെംഗളൂരുവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവരെയാണ് കബളിപ്പിച്ച് അർമേനിയയിലേക്ക് കടത്താന്‍ ശ്രമിച്ചത്.
ബെംഗളൂരു: വ്യാജ കോഴ്‌സ് വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച 32 മലയാളി നഴ്‌സുമാരെ ബെംഗളൂരു വിമാനത്താവളത്തിൽ രക്ഷപ്പെടുത്തി. ബെംഗളൂരുവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവരെയാണ് കബളിപ്പിച്ച് അർമേനിയയിലേക്ക് കടത്താന്‍ ശ്രമിച്ചത്. മലയാളിയായ സ്വകാര്യ കൺസൾട്ടൻസി സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തായത്. മലയാളികൾ ഉൾപ്പെടെയുളള നഴ്സുമാരെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിച്ചു.മംഗളൂരുവിലെ ഹോപ്സിൻ എഡ്യുക്കേഷൻ ഇന്‍റർനാഷണൽ എന്ന സ്ഥാപനം വഴിയാണ് നഴ്സുമാരെ എത്തിച്ചതെന്ന് വ്യക്തമായി. അർമേനിയയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രഡീഷണൽ മെഡിസിനിൽ ജർമൻ ഭാഷ കോഴ്സായിരുന്നു വാഗ്ദാനം. എന്നാൽ അവിടെ ഇത്തരം കോഴ്സ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് സ്ഥാപന ഉടമ ടോണി ടോമിനെ കസ്റ്റഡിയിലെടുത്തു.
ജര്‍മന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തെ പ്രമുഖ ആശുപത്രികളിൽ ജോലി ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനമെന്ന് നഴ്സുമാർ മൊഴി നൽകി. വിമാന ടിക്കറ്റിനും വിസ ചെലവിലേക്കുമായി 30000 രൂപ ഈടാക്കിയിരുന്നു. കോഴസ് ഫീസായി 1200 അമേരിക്കന്‍ ഡോളറും ആവശ്യപ്പെട്ടു. രണ്ടു മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം മടക്ക വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നും ടോണി ടോം ഉറപ്പ് നല്‍കിയിരുന്നുവെന്നും നഴ്‌സുമാര്‍ പറഞ്ഞു. ടോണി ടോമിന്‍റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. ഇയാൾക്കെതിരെ വഞ്ചനക്കും മനുഷ്യക്കടത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
