ശ്രീനഗർ: കശ്മീരിൽ ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവായീസ് ഉമർ ഫാറൂഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ആദ്യമായാണ് ഹുറിയത് ചെയർമാനെ അറസ്റ്റ് ചെയ്യുന്നത്. മുമ്പ് നിരവധി തവണ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈദ്ഗാഹ് മേഖലയിലേക്ക് മാർച്ച് നടത്താനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്ചയാണ് ഉമറിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നതുവരെയുള്ള താൽകാലിക നടപടിയാണിതെന്ന് സംസ്ഥാന സർക്കാർ വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ നയീം അക്തർ അറിയിച്ചു. എന്നാൽ പൊലീസ് ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
അറസ്റ്റിനെ വിഘടന വാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അപലപിച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഭീരുത്വവും ബാലിശവുമായ നീക്കമാണിതെന്നായിരുന്നു ഗീലാനിയുടെ പ്രതികരണം.
ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കശ്മീരിൽ സംഘർഷം പൊട്ടിപുറപ്പെട്ടത്. തുടർന്ന് പ്രദേശത്ത് 50 ദിവസമായി കർഫ്യൂ തുടരുകയാണ്. പ്രക്ഷോഭകരും സുരക്ഷ സൈനികരുമായുള്ള സംഘർഷത്തിൽ ഇതുവരെ 70 പേർ കൊല്ലപ്പെട്ടു.
