ഭാര്യയുടെ മൃതദേഹവുമായി പുരോഹിത് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു

മുംബൈ: ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹവുമായി മുംബൈയിലെ ഷോപ്പ് കീപ്പര്‍ കാറില്‍ യാത്ര ചെയ്തത് എട്ട് മണിക്കൂര്‍. 
അര്‍ദ്ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയ 28 കാരനായ സോക്‍ലറാം പുരോഹിത് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഭാര്യയെ കണ്ടെത്തുകയായിരുന്നു. 

ജൂണ്‍ ഏഴിനാണ് പുരോഹിതിന്‍റെ ഭാര്യ മണിബെന്‍ ആത്മഹത്യ ചെയ്തത്. നേരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന പുരോഹിത്, നടപടികള്‍ പൂര്‍ത്തിയാകും മുന്നേ ഭാര്യയുടെ മൃതദേഹവുമായി ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു. 

പിന്നീട് മൃതദേഹവുമായി മറ്റൊരു ആശുപത്രിയിലേക്കാണ് പുരോഹിത് പോയത്. ഭാര്യ മരിച്ചുവെന്ന് അവിടെ വച്ചും ഡോക്ടര്‍മാര്‍ പറഞ്ഞതോടെ മൃതദേഹവുമായി അയാള്‍ ഇറങ്ങി. നേരെ വീട്ടിലേക്കാണ് പുരോഹിത് പോയത്. 

തുടര്‍ന്ന് രാവിലെ ഒരു കമ്യൂണിറ്റി ആശുപത്രിയിലേക്ക് തന്‍റെ ഭാര്യയുടെ മൃതദേഹവുമായി പോകാനൊരുങ്ങിയ പുരോഹിത് സുഹൃത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ വച്ച് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചു. 


ആദ്യം അപകട മരണമെന്ന് റെജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് അസ്വാഭാവിക മരണമെന്ന് തിരുത്തി. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ബന്ധുക്കളില്‍നിന്ന് വിവരം ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. പുരോഹിത് പൊലീസില്‍ വിവരമറിയിക്കാന്‍ വൈകിയെന്നും അയാളുടെ അസ്വാഭാവിക പ്രതികരണത്തില്‍ സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. 

പുരോഗിതിന്‍റെയും മണിബെന്നിന്‍റെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. കുട്ടികളുണ്ടാകാത്തതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കായിരുന്നുവെന്ന് കണ്ടെത്തിയതായിം പൊലീസ് അറിയിച്ചു.