ഹൈദരാബാദ് ഇരട്ടസ്ഫോടന കേസ്; രണ്ട് പ്രതികള്‍ക്ക് വധശിക്ഷ
പ്രത്യേക എൻഐഎ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഹൈദരാബാദിലെ ഗോകുൽ ചാറ്റ് എന്ന ഹോട്ടലിലും ലുംബിനി പാർക്ക് ഓപ്പൺ തിയറ്ററിലും 2007 ഓഗസ്റ്റ് 25നാണു സ്ഫോടനങ്ങളുണ്ടായത്
ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിച്ച ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പേരും. അതേസമയം മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്.
പ്രത്യേക എൻഐഎ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഹൈദരാബാദിലെ ഗോകുൽ ചാറ്റ് എന്ന ഹോട്ടലിലും ലുംബിനി പാർക്ക് ഓപ്പൺ തിയറ്ററിലും 2007 ഓഗസ്റ്റ് 25നാണു സ്ഫോടനങ്ങളുണ്ടായത്.
അനീഖ് സയീദ്, മുഹമ്മദ് അക്ബർ ഇസ്മായിൽ ചൗധരി എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. താരിഖ് അംജുമിനാണ് ജീവപര്യന്തം ശിക്ഷ. ഫാറൂഖ് ഷറഫുദ്ദീൻ തർക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്റാർ അഹമ്മദ് ഷെയ്ഖ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. സ്ഫോടനത്തിൽ 44 പേര് കൊല്ലപ്പെട്ടപ്പോള്‍ 68 പേർക്ക് പരിക്കേറ്റിരുന്നു.