മാനസിക അസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം

ഹൈദരാബാദ്: മാനസിക അസ്വാസ്ഥ്യമുള്ള പന്ത്രണ്ട് വയസുകാരായ ഇരട്ട സഹോദരങ്ങളെ അമ്മയുടെ സഹോദരന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികളുടെ അമ്മാവനായ മല്ലികാര്‍ജ്ജുന്‍ റെഡ്ഡി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുകയാണ്.

നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ ഇരട്ട കുട്ടികളായ വിഷ്ണു വര്‍ധന്‍ റെഡ്ഡിയെയും സ്രുജന റെഡ്ഡിയെയുമാണ് കൊലപ്പെടുത്തിയത്. നീന്തല്‍ പരിശീലിപ്പിക്കാം എന്ന് പറഞ്ഞാണ് മിര്‍യാല്‍ഗുഡയിലെ വീട്ടില്‍ നിന്ന് മല്ലികാര്‍ജ്ജുന്‍ റെഡ്ഡി കുട്ടികളെ ഇയാളുടെ വാടക വീട്ടിലേക്ക് കൊണ്ടു വരുന്നത്. കൊലപാതകത്തിനുശേഷം മൃതദേഹങ്ങള്‍ മറവു ചെയ്യാനായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിലായതെന്ന് പൊലീസ് പറഞ്ഞു. 

മൃതദേഹം കാറില്‍ കയറ്റുന്നതിനിടെ വീട്ടുടമയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മല്ലികാര്‍ജ്ജുനയ്ക്കൊപ്പം താമസിക്കുന്ന വെങ്കട്‌റാമി റെഡ്ഡി എന്ന ആളെയും ടാക്സി ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊലപാകമെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.