ദില്ലി: ഹാദിയയ്ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചം അത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല. വിധി തന്റെ വിജയമാണെന്ന് ഹാദിയയുടെ പിതാവ് ദില്ലിയില്‍ പറഞ്ഞു. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ലെന്നും പിതാവ് പറഞ്ഞു. ഷെഫിന്‍ ജഹാന്‍ രക്ഷകര്‍ത്താവാകണമെന്ന ആവശ്യം കോടതി നിരാകരിച്ചല്ലോയെന്നും അശോകന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വഴിയേ പോകുന്നവര്‍ക്ക് തന്റെ മകളെ കാണാന്‍ കഴിയില്ല. സേലത്തെ മെഡിക്കല്‍ കോളേജില്‍ മകളെ കാണാന്‍ സാധിക്കുക അവള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. ഷെഫിന്റെ ജഹാന്റെ വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ ഷെഫിനെ രക്ഷകര്‍ത്താവായി കോടതി അംഗീകരിക്കാത്തതെന്താണെന്നും അശോകന്‍ ചോദിച്ചു. 

ഹാദിയ വീട്ടുതടങ്കലില്‍ ആയിരുന്നില്ല പുറത്ത് പോകാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് മകള്‍ ആണെന്നും അശോകന്‍ ദില്ലിയില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നല്ലത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിതാവ് വിശദമാക്കി.