" ചാതുർവർണ്യം മയാ സൃഷ്ടം" എന്നതടക്കമുള്ള ശ്ലാകങ്ങൾ ഞാൻ ചൊല്ലി കേൾപ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാൻ ചോദിച്ചു. വിവേകാനന്ദ സർവ്വസ്വം എടുത്തു വായിക്കാൻ അപേക്ഷിച്ചു.

കേരളത്തിന്‍റെ സാംസ്കാരിക രംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വ്യക്തമായ ലക്ഷ്യവുമായി സംഘപരിപാര്‍ സംഘടനകള്‍ ശ്രമിക്കുന്നു. ഇന്നലെ സംഘപരിവാർ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന എസ്.ഹരീഷിന്‍റെ മീശ എന്ന നോവല്‍ പിന്‍വലിച്ചതിന് പുറകേ തന്‍റെ ലേഖനത്തിനും സംഘപരിവാര്‍ ഭീഷണിയെന്ന് പ്രഭാവർമ്മയുടെ വെളിപ്പെടുത്തല്‍. ഇടത് സഹയാത്രികനായ പ്രഭാവർമ്മ ഫേസ് ബുക്കില്‍ സംഘപരിവാര്‍ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ലക്കം കലാകൗമുദിയിൽ വന്ന " ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി " എന്ന ലേഖനത്തെ മുന്‍നിർത്തിയാണ് തനിക്കെതിരെ സംഘപരിവാര്‍ ഭീഷണിയുള്ളതെന്ന് പ്രഭാവർമ്മ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ എസ്. ഹരീഷ് ചെയ്തപോലെ താന്‍ പിന്മാറില്ലെന്നും തനിക്ക് ഗീത വായിക്കാന്‍ ആർ എസ് എസിന്‍റെ കണ്ണട ആവശ്യമില്ലെന്നും പ്രഭാവർമ്മ എഴുതുന്നു. 


പ്രഭാവർമ്മയുടെ കുറിപ്പ് വായിക്കാം: 

ഈ ലക്കം കലാകൗമുദിയിൽ വന്ന " ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി " എന്ന എന്‍റെ ലേഖനം മുൻനിർത്തി സംഘപരിവാർ ഭീഷണി. 9539251722 എന്ന നമ്പറിൽ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്. ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാൽ എഴുതരുത് എന്നു കല്പന. ചാതുർവർണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാൻ എഴുതിയിരുന്നു. ഗീതയെ പൂർണമായി ഉൾക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും ഞാൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കൾ എന്നു ഞാൻ ചോദിച്ചു. " ചാതുർവർണ്യം മയാ സൃഷ്ടം" എന്നതടക്കമുള്ള ശ്ലാകങ്ങൾ ഞാൻ ചൊല്ലി കേൾപ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാൻ ചോദിച്ചു. വിവേകാനന്ദ സർവ്വസ്വം എടുത്തു വായിക്കാൻ അപേക്ഷിച്ചു. അയാൾ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സർവ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ? ഏതായാലും ഒരു കാര്യം തീർത്തു പറയാം. ഗീത വായിക്കാൻ എനിക്കു സംഘ പരിവാർ തരുന്ന കണ്ണട വേണ്ട. എഴുതാൻ എനിക്കു പരിവാറിന്‍റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വെച്ചാൽ മതി! പിന്മാറുന്നവരുടെ നിരയിൽ പ്രഭാവർമയെ പ്രതീക്ഷിക്കേണ്ട -പ്രഭാവർമ .