പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് കേരള പൊലീസിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും എറണാകുളം ഐ ജി വിജയ് സാക്കറെ
കൊച്ചി: ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചാല്‍ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള നടപടികൾ കേരള പൊലീസ് സ്വീകരിച്ചതായി ഐജി വിജയി സാക്കറെ. പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് കേരള പൊലീസിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണത്തിന് സംസ്ഥാന പൊലീസ് ഇന്‍റർപോളിന് കത്ത് നൽകിയിരുന്നു. സി ബി ഐ മുഖേനാണ് കത്ത് നൽകിയത്. രവി പൂജാരിയെ പിടികൂടിയെന്ന മാധ്യമ റിപ്പോർട്ടുകൾ സ്ഥിരികരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ഏതു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാത്തിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് ചെയ്തത്, എന്നാണ് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.
ജനുവരി 19നാണ് പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായതെന്ന വിവരം സ്ഥിരീകരിച്ചത് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ്. പൂജാരി ഒളിവിൽ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗൽ എംബസിക്ക് വിവരങ്ങൾ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്
