ദില്ലി: ഡൽഹി സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രിസഭയിൽനിന്നും പുറത്താക്കപ്പെട്ട കപിൽ മിശ്ര രംഗത്ത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കോടികളുടെ കോഴവാങ്ങിയതായി കപിൽ മിശ്ര ആരോപിച്ചു. ഞായറാഴ്ച രാവിലെ രാജ്ഘട്ടിൽ സന്ദർശനത്തിനെത്തിയ കപിൽ മിശ്ര മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കേജരിവാൾ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്നിൽനിന്നും രണ്ടു കോടി രൂപ വാങ്ങിയതായി മിശ്ര ആരോപിച്ചു. സത്യേന്ദ്ര ജയ്നിൽനിന്നും പണം കേജരിവാൾ വാങ്ങുന്നതിന് താൻ സാക്ഷിയായിരുന്നു. എവിടെ നിന്നാണ് ഈ പണം എത്തിയതെന്നും സത്യേന്ദ്ര ജയ്ൻ ചോദിച്ചു. രാവിലെ ലഫ്. ഗവര്‍ണറെ കണ്ടതായും അദ്ദേഹത്തിന് കോഴ സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായും മിശ്ര പറഞ്ഞു.
ശനിയാഴ്ചയാണ് ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ അരവിന്ദ് കേജരിവാൾ സർക്കാരിൽനിന്ന് ഒഴിവാക്കിയത്. കൈലാഷ് ഗെലോട്ടിനെ ഉൾപ്പെടുത്തുന്ന തിനു വേണ്ടിയാണ് കപിൽ മിശ്രയെ സ്ഥാനത്തുനിന്നു നീക്കിയത്. ഗെലോട്ടിനെ കൂടാതെ, രാജേന്ദ്രപാൽ ഗൗതമിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് അധ്യക്ഷയായ ഡല്‍ഹി ജല്‍ ബോര്‍ഡ് 385 സ്റ്റൈന്‍ ലെസ് സ്റ്റീല്‍ ടാങ്കറുകള്‍ വാങ്ങാന്‍ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് 400 കോടി രൂപയുടെ അഴിമതി ആരോപിക്കുന്നത്. കഴിഞ്ഞ ജൂണില്‍ കേജരിവാൾ സര്‍ക്കാര്‍ നിയമിച്ച വസ്തുതാ പരിശോധനാ കമ്മിറ്റി കരാറില്‍ 400 കോടിയുടെ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.
