ഐഎസ് റിക്രൂട്ട്മെന്റ്: രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും നിരവധിപേർ തീവ്രവാദ സംഘടനയായ ഐഎസിൽ ചേർന്നുവെന്ന വിവരത്തെ തുടർന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികള്‍ അന്വേഷണം ആരംഭിച്ചു. സംഭവം അതീവ ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു. അന്വേഷണത്തിന് ഉത്തരമേഖല എഡിജിപിയെ ചുമതലപ്പെടുത്തിയതായി ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.
മംഗലാപുരം കേന്ദ്രീകരിച്ച് ഐഎസിലേക്ക് റിക്രൂട്ടിംഗ് ഏജൻസി പ്രവർത്തിക്കുന്നുവെന്ന് രഹസ്യന്വേഷണ ഏജൻസികള്‍ സ്ഥിരീകരിച്ചു. മലയാളികളുട ഐഎസ് ബന്ധം കേന്ദ്ര- സംസ്ഥാന ഏജൻസികള്‍ നേരത്തെ സ്ഥിരീകരിച്ചതാണ്. വിദേശത്തേക്ക് ജോലി തേടിപോയ മലയാളികള്‍ ഐസിന്റെ ആശയങ്ങളിൽ അകൃഷ്ടരായി സിറിയയിലേക്ക് പോയതായി വിവരം പൊലീസിനുണ്ട്. ഇവർ സജീവമായ ചില വെബ്സൈറ്റുകളും നിരീക്ഷത്തിലാണ്. പക്ഷെ കുടുംബ സമേതം ഐസിലേക്ക് രണ്ടു ജില്ലകളിൽ നിന്നാണ് 16 പേർ ചേർന്നുവെന്ന വിവരം അന്വേഷണ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗലാപുരം കേന്ദ്രീകരിച്ച് ഐസിലേക്ക് വിദ്യാസമ്പന്നരായ യുവതീ-യുവാക്കളെ കൊണ്ടുപോകുന്ന റിക്രൂട്ടിംഗ്ഏജൻസി പ്രവർത്തിക്കുന്നുവെന്ന് അന്വേഷണ ഏജൻസികള്‍ വ്യക്തമാക്കി. ശ്രീലങ്കിയേക്ക് മതപഠനത്തിനായി പോകുന്നവരാണ് പിന്നീട് സിറിയിലേക്കും യമനിലേക്കും കടക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടിവരാണ് രണ്ട് ജില്ലകളിൽ നിന്നും കാണാതായിരിക്കുന്നത്. അതിനാൽ റിക്രൂട്ടിംഗ് ഏജൻസിയുടെ പങ്ക് ഗൗരവമായ സംശയിക്കുന്നു.
വിദേശത്ത് ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ച മലയാളികളെ അടുത്തിടയെിലാണ് നാട്ടിലേക്ക് അയച്ചത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് കേരളത്തിലെ ഐഎസിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം നടക്കുന്നത്.