ജീവിത പ്രാരാബ്ധങ്ങൾ മൂലം പഠനം മുടങ്ങിയ തൃശൂർ സ്വദേശി ചന്ദ്രികാ ദേവരാജ്, 78-ാം വയസ്സിൽ സാക്ഷരതാ മിഷന്റെ മികവോത്സവ് പരീക്ഷയെഴുതി അക്ഷരലോകത്തേക്ക് തിരികെ വരികയാണ്.  

തൃശൂർ: ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ കൈവിട്ടുപോയ അക്ഷരവെളിച്ചം 78ാം വയസ്സിൽ തിരിച്ചുപിടിക്കുകയാണ് ചന്ദ്രികാ ദേവരാജ്. സാക്ഷരതാ മിഷന്റെ മികവോത്സവ് പരീക്ഷയിൽ ആത്മവിശ്വാസത്തോടെ ഉത്തരങ്ങളെഴുതിയ ഈ മുത്തശ്ശി, പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ പരീക്ഷ പാസാകുന്നതോടെ ചന്ദ്രികയ്ക്ക് നാലാം ക്ലാസിലേക്ക് തുല്യതാ പ്രവേശനം ലഭിക്കും. ജീവിത സാഹചര്യങ്ങളും പ്രാരാബ്ധങ്ങളും പഠനത്തിന് തടസമായ കാലത്തോട് പകരം വീട്ടുകയാണ് ഇവര്‍. അച്ഛനെ കണ്ട ഓര്‍മ്മയില്ല. അമ്മ ചെറുപ്രായത്തില്‍ തന്നെ മരിച്ചു.

നാല് സഹോദരങ്ങള്‍ക്കൊപ്പം ബന്ധുക്കളുടെ സംരക്ഷണത്തിലായി പിന്നീട്. അതോടെ ഇവരുടെ പഠനം മുടങ്ങി. ആശാട്ടിയുടെ ശിക്ഷണത്തില്‍ ചെറുപ്പകാലത്ത് അഭ്യസിച്ച അക്ഷരങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല. പഠിക്കണമെന്ന ആഗ്രമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങള്‍ വില്ലനായി. സമപ്രായക്കാര്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ അടുക്കള പണിയും മറ്റുമായി ഒതുങ്ങേണ്ടി വന്നു ചന്ദ്രികയ്ക്ക്. വലുതായപ്പോള്‍ ബന്ധുവിന്റെ സഹായത്തോടെ ജോലി തേടി ബോംബയിലെത്തി.

ഭർത്താവിന്റെ വേർപാടിന് പിന്നാലെ കുടുംബം പോറ്റാൻ ബോംബെയിൽ ജോലിക്ക് പോയ ചന്ദ്രിക, മകന്റെ അകാലമരണത്തിന്റെ നോവിലും തളരാതെ ജീവിതത്തോട് പൊരുതി. നാട്ടിൽ തിരിച്ചെത്തിയ ചന്ദ്രിക തന്റെ പഠിക്കണമെന്ന മോഹം പ്രേരക് ബിന്ദുവുമായി പങ്കുവെച്ചതോടെയാണ് സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത്. പരീക്ഷയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ ഉറക്കമൊഴിച്ച് പാഠഭാഗങ്ങൾ ആവർത്തിച്ച് വായിച്ചാണ് ചന്ദ്രിക തയ്യാറെടുപ്പുകൾ നടത്തിയത്. പത്താം ക്ലാസ് തുല്യത പാസാകണമെന്നാണ് ചന്ദ്രികയുടെ ഇപ്പോഴത്തെ വലിയ ആഗ്രഹം. ആരോഗ്യം അനുവദിച്ചാൽ തുടർപഠനവും നടത്തുമെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു. വാർഡ് കൗൺസിലർ വി.ജെ. ജോജി, സേവ്യർ കണ്ണത്ത് എന്നിവരും ചന്ദ്രികയ്ക്ക് പിന്തുണയുമായി പരീക്ഷാ ഹാളിലെത്തിയിരുന്നു.