കുൽഭൂഷൺ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ന് വാദം തുടങ്ങും
കുൽഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരാകുക.
ദില്ലി: പുൽവാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് ബന്ധം വഷളായതിനിടെ കുൽഭൂഷൺ ജാദവ് കേസിൽ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടങ്ങും. കുൽഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരാകുക.
വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരും കേസ് കൈകാര്യം ചെയ്യാൻ ഇന്ത്യ നിയോഗിച്ച നയതന്ത്ര സംഘത്തിലുണ്ട്. കുൽഭൂഷണ്‍ ജാദവിന് കോണ്‍സുലാർ ബന്ധം പാക്കിസ്ഥാൻ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. അതേസമയം മുസ്ലീം പേരിലെടുത്ത പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനിൽ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാകും പാക്കിസ്ഥാന്റെ വാദം.