അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കാതെ ഘട്ടംഘട്ടമായിട്ടായിരിക്കും ഷട്ടറുകൾ ഉയർത്തുക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എംഎം മണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം. ജലനിരപ്പിന്‍റെ തോത് അപകടകരമായ നിലയിലേക്ക് എത്തുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കാതെ ഘട്ടംഘട്ടമായിട്ടായിരിക്കും ഷട്ടറുകൾ ഉയർത്തുക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എംഎം മണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി. ഇടുക്കിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ ഘട്ടം ഘട്ടമായി തുറക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.88 അടിയിലേക്ക് ഉയര്‍ന്നു. മണിക്കൂറില്‍ .02 അടി വീതം ജലനിരപ്പ് ഉയരുന്നുണ്ട്. മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവില്‍ നേരിയ കുറവു മാത്രമേയുള്ളു.
അതേസമയം നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടമലയാർ അണക്കെട്ടിലും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞിനീയറുടെ നടപടി. 169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.
നേരത്തെ 165 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയും നീരൊഴുക്കും കാരണം ഇന്ന് പുലര്‍ച്ചെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 168.5 മീറ്ററിലേക്ക് ജനനിരപ്പ് ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഡാമിന്റെ താഴെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി നിര്‍ദ്ദേശം നല്‍കി.
