ഇടുക്കി അണക്കെട്ട് തുറന്നു. ഇടുക്കി ഡാമിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു. 

ഇടുക്കി: ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘനമീറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. അതേസമയം, ഡാം തുറക്കുന്നതിൽ കെഎസ്ഇബി ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ബോർഡ് വില നൽകുന്നില്ലെന്നും ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ ആരോപിച്ചു.

11 മണിക്കാണ് ചെറുതോണി അണക്കെട്ടിന്‍റെ മധ്യഭാഗത്തെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കി തുടങ്ങിയത്. ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്താൻ കെഎസ്ഈബി തീരുമാനിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിക്ക് തുറക്കാനായിരുന്നു കെഎസ്ഇബി യുടെ ആദ്യ തീരുമാനം. പിന്നീടത് രാവിലെ 6 മണിയും ഒടുവിൽ 11 മണിയുമായി. ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് സ്ഥലം എംഎൽഎ റോഷി അഗസ്റ്റി ആരോപിച്ചു.

എന്നാൽ സാങ്കേതികമായ ചില തടസ്സങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് കളക്ടർ ജീവൻ ബാബു പറഞ്ഞു. എല്ലാ വിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം നടത്തിയെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ആശങ്ക ഉയർത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. 132 അടി വെള്ളമുണ്ട് അണക്കെട്ടിലിപ്പോൾ. മലങ്കര,കല്ലാർകുട്ടി,മാട്ടുപ്പെട്ടി തുടങ്ങിയ ഡാമുകളും തുറന്ന് കിടക്കുകയാണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി ജില്ലയിൽ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ വൻ ജാഗ്രതയും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.