വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത്, ഫ്രണ്ട്ഷിപ് ഹൗസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു(38)വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്
കൊച്ചി: വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത്, ഫ്രണ്ട്ഷിപ് ഹൗസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു(38)വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. കഴിഞ്ഞ ഏപ്രിൽ അവസാനം ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വച്ച് ഇയാളും കൂട്ടാളിയും ചേർന്ന് ഒരു പ്രൈവറ്റ് ബസ്സിന് മുൻപിൽ സ്കൂട്ടർ വട്ടം വച്ച് മാർഗ തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തിയും, ദേഹോപദ്രവം ഏൽപ്പിച്ചും പരിക്കേൽപ്പിച്ചു, ഇത് തടയാൻ ശ്രമിച്ച മറ്റൊരു പ്രൈവറ്റ് ബസ്സിലെ ജീവനക്കാരനെയും ആക്രമിച്ച് ബസിന്റെ ഗ്ലാസ്സ് തല്ലി തകർത്തു. ഇതിന് ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. 2021ന് ശേഷം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 3 വധശ്രമ കേസിലും മറ്റ് അടിപിടി കേസിലും ഉൾപ്പെട്ടയാളാണ് ഇയാൾ. ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, സബ് ഇൻസ്‌പെക്ടർ ജോസി എം ജോൺസൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി ബിനോയ്, അൻവർ ഹുസൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ അരവിന്ദ് വിജയൻ, എംഎസ് അഭിലാഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ നിരന്തര കുറ്റവാളികളായ 14 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.


