ശുദ്ധജലമില്ല; മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം
തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമല്ല 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും ബഹിഷ്കരിക്കുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് ചൂണ്ടിക്കാട്ടിയുള്ള പോസറ്ററുകള്‍ പോളിങ്ങ് ബൂത്തുകളില്‍ പ്രതിഷേധക്കാർ പതിച്ചിട്ടുണ്ട്.
ഭോപ്പാല്‍: ശുദ്ധജലം ലഭ്യമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മധ്യപ്രദേശ് ജില്ലയിലെ ദമോഹ് ഗ്രാമവാസികള്‍. നാല്‍പ്പത് വർഷത്തോളമായി ശുദ്ധജലത്തിനായി പോരാടുകയാണ് ദമോഹ് ഗ്രാമവാസികള്‍. വീട്ടാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനുമായി പലതവണയാണ് ഗ്രാമവാസികള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ അധികാരികള്‍ പരിഗണിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമല്ല 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും ബഹിഷ്കരിക്കുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് ചൂണ്ടിക്കാട്ടിയുള്ള പോസറ്ററുകള്‍ പോളിങ്ങ് ബൂത്തുകളില്‍ പ്രതിഷേധക്കാർ പതിച്ചിട്ടുണ്ട്.
നവംബർ 28 നാണ് മദ്ധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ബിജെപി. എന്നാല്‍ വലിയ ആത്മവിശ്വാസം വച്ച് പുലര്‍ത്തുമ്പോഴും വെല്ലുവിളികള്‍ ബിജെപിക്ക് മുന്‍പിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളൊന്നും ബിജെപി നടപ്പാക്കിയില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷക ആത്മഹത്യകൾ ഏറ്റവും അധികം നടന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.