രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശുവിനുള്ള നികുതിയും കൂടി നല്‍കണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശുവിനുള്ള നികുതിയും കൂടി നല്‍കണം എന്ന ഉത്തരവുമായി സര്‍ക്കാര്‍. മദ്യത്തിന്റെ വിലക്കൊപ്പം സര്‍ചാര്‍ജായി പശു സെസ്സും ഈടാക്കാനാണ് സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ ഇനത്തില്‍ ലഭിക്കുന്ന തുക പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

പശു സെസ്സ് ഈ വർഷം തന്നെ നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. രാജസ്ഥാനിൽ നിലവിൽ 10 ശതമാനമാണ് പശു സെസ്സായി ഈടാക്കുന്നത്. ഇത് 20 ശതമാനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പശു സെസ്സ് കൂടി ഈടാക്കുന്നതോടെ രാജസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മിത മദ്യത്തിനും വിദേശ നിര്‍മിത മദ്യത്തിനും വില കൂടും. രാജസ്ഥാനിലെ പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനായാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.

പശു സെസ്സ് ഈടാക്കി 500 കോടിയോളം രൂപ കണ്ടെത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. രാജസ്ഥാനിൽ പശുക്കൾക്കായി പ്രത്യേക വകുപ്പ് തന്നെയുണ്ട്. ​​ഗൗപാലനെന്നാണ് ആ വകുപ്പിന് സർക്കാർ പേരിട്ടിരിക്കുന്നത്. പശുക്കളുടെ ക്ഷേമത്തിനായി നടത്തുന്ന ഈ വകുപ്പിൽ കൂടുതൽ ഫണ്ട് ലഭിക്കുന്നതിനാണ് സർക്കാർ ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ബജറ്റിൽ മുഖ്യമന്ത്രി വസുന്ധര രാജേ സർചാർജിനെ കുറിച്ച് അവതരിപ്പിച്ചിരുന്നു.