പ്രവാസികള്‍ നാട്ടിലേക്കയയ്‍ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിര്‍ദേശം വിപരീത ഫലമുണ്ടാക്കുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം വിദേശികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും രാജ്യാന്തര മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കി.

പ്രവാസികള്‍ അവരുടെ രാജ്യത്തേക്കയയ്‍്ക്കുന്ന പണത്തിന് ഓരോ തവണയും അഞ്ചു ശതമാനം വീതം നികുതി ഈടാക്കാനുള്ള ജിസിസി നിര്‍ദേശം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതുവഴി ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര വരുമാനത്തില്‍ 420 കോടി ഡോളറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ഈ നിര്‍ദേശം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഐഎംഎഫ് മുന്നറിയിപ്പു നല്‍കുന്നത്. ഐഎംഎഫിന്റെ കണക്കനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രതിവര്‍ഷം വിദേശികള്‍ പുറത്തേക്കയക്കുന്ന പണം 8440 കോടി ഡോളറാണ്. നികുതി ചുമത്തിയാല്‍ ഭരണ പ്രവര്‍ത്തന ചെലവുകളില്‍ പ്രതിഫലിക്കുമെന്നും സ്വകാര്യ മേഖലയില്‍ മത്സര സ്വഭാവം ഇല്ലാതാകുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വരുമാനത്തിലും ഇത് ഇടിവുണ്ടാക്കും. ഗള്‍ഫിലെ ആകെ വിദേശ ജോലിക്കാരില്‍ എണ്‍പതു ശതമാനം വരുന്ന അവിദഗ്ധ തൊഴിലാളികളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫിലെ വിദേശികളായ തൊഴിലുടമകള്‍ അവര്‍ക്കനുകൂലമല്ലാത്ത സാഹചര്യമുണ്ടായാല്‍ മറ്റു രാജ്യങ്ങളിലേക്ക് മാറുമെന്ന ആശങ്കയും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പങ്കുവയ്‍ക്കുന്നുണ്ട്. എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തി അധിക വരുമാനം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിദേശികള്‍ നാട്ടിലേക്കയയ്‍ക്കുന്ന പണത്തിനും നികുതി ഈടാക്കണമെന്ന നിര്‍ദേശം ചില ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചത്. അതേസമയം ഈ നിര്‍ദേശം തത്കാലം പരിഗണിക്കുന്നില്ലെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.