വിമാനത്താവളങ്ങളിലെ വിഐപി പരിചരണത്തിനും വിലക്കേർപ്പടുത്തി പാക് സർക്കാർ
സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ വിലക്കുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ രംഗത്തെത്തിയത്. ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽവന്നതായി ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പാക്ക് മാധ്യമങ്ങളോടു പറഞ്ഞു.
ഇസ്ലാമാബാദ്: രാജ്യമെങ്ങുമുള്ള വിമാനത്താവളങ്ങളിൽ പ്രധാനപ്പെട്ട വ്യക്തികൾക്ക് നൽകിവന്നിരുന്ന വിഐപി പ്രോട്ടോക്കോൾ വിലക്കി പാക്കിസ്ഥാൻ സർക്കാർ. സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ വിലക്കുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ രംഗത്തെത്തിയത്. ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽവന്നതായി ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പാക്ക് മാധ്യമങ്ങളോടു പറഞ്ഞു.
ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് (എഫ്ഐഎ) വിഐപി പ്രോട്ടോക്കോൾ നൽകിയിരുന്നത്. രാഷ്ട്രീയക്കാർ, എംപിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ജഡ്ജിമാർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് സാധാരണ വിഐപി പ്രോട്ടോക്കോൾ നൽകിവരുന്നത്. പുതിയ വിലക്ക് ലംഘിച്ച് എഫ്ഐഎ ആർക്കെങ്കിലും വിഐപി പ്രോട്ടോക്കോൾ നൽകുകയാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. യാതൊരു വേർതിരിവുകളുമില്ലാതെ എല്ലാ യാത്രക്കാർക്കും ഒരേപോലെയുള്ള അവസരങ്ങൾ നൽകാനാണ് ഈ തീരുമാനം എടുത്തതെന്ന് ഫവാദ് ചൗധരി വ്യക്തമാക്കി.
അതേസമയം ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് മന്ത്രിസഭയിൽ രാജ്യത്തിന്റെ പരമോന്ന പദവിയിലിരിക്കുന്ന ഭരണകർത്താക്കൾക്ക് സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍, പ്രസിഡന്റ്, സെനറ്റ് ചെയർമാൻ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന താൻ ഉൾപ്പടെയുള്ളവര്‍ക്കാണ് വിലക്കെർപ്പെടുത്തിയതെന്ന് ഇമ്രാന്‍ ഖാൻ വ്യക്തമാക്കി. വിവേചനാധികാരം ഉപയോഗിച്ച് സംസ്ഥാന ഫണ്ടുകൾ വിനിയോഗിക്കുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 5,100 കോടി രൂപയാണ് ഓരോ വര്‍ഷവും തന്റെ വിവേചനാധികാരം ഉപയോഗിച്ച് ചിലവാക്കിയിരുന്നു.