ഇമ്രാന്‍ ഖാന് 5 ജാര സന്തതികളുണ്ടെന്ന് മുന്‍ ഭാര്യ

ദില്ലി: രാഷ്ട്രീയ പ്രവര്‍ത്തകനും പാക്ക് മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന്‍ ഖാന് അവിഹിത ബന്ധങ്ങളിലായി ഇന്ത്യയിലുള്‍പ്പെടെ അഞ്ച് കുട്ടികളുണ്ടെന്നാണ് റെഹം തന്‍റെ ആത്മകഥയിലൂടെ വ്യക്തമാക്കുന്നത്. 'റെഹം ഖാന്‍' എന്ന് പേരിട്ട പുസ്തകത്തില്‍ ഇമ്രാന്‍ ഖാനുമൊത്തുള്ള 10 മാസത്തെ വൈവാഹിക ജീവിതവും ഇമ്രാന്‍ ഖാന്‍റെ അക്കാലത്തെ രാഷ്ട്രീയ ഇടപെടലുകളുമാണ് പ്രതിപാതിക്കുന്നത്. അതേസമയം തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളും ആരോപണങ്ങളും റെഹം പുസ്തകത്തിലൂടെ ഇമ്രാന്‍ ഖാനെതിരെ ഉന്നയിക്കുന്നുമുണ്ട്. 

വിവാഹിതരായ സ്ത്രീകളിലായി തനിക്ക് അഞ്ച് മക്കളുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ സമ്മതിച്ചതായി ഒരു അധ്യായത്തില്‍ റെഹം കുറിച്ചിട്ടുണ്ട്. ലൈംഗികത, മയക്കുമരുന്ന്, റോക്ക് ആന്‍ റോള്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ ജീവിതമെന്നും റെഹം പറയുന്നു. ഇരുവരും തമ്മിലുളള സംഭാഷണമായാണ് അവിഹിത ബന്ധത്തെ കുറിച്ച് റെഹം പറയുന്നത്. എങ്ങനെയാണ് ഈ അഞ്ച് മക്കളെ കുറിച്ച് അറിയുന്നതെന്ന റെഹത്തിന്‍റെ ചോദ്യത്തിന് ആ അമ്മമാര്‍ പറഞ്ഞുവെന്നാണ് ഇമ്രാന്‍ മറുപടി നല്‍കുന്നത്. ചിലര്‍ ഇന്ത്യക്കാരാണെന്നും മുതിര്‍ന്ന കുട്ടിയ്ക്ക് ഇപ്പോള്‍ 34 വയസ്സുണ്ടെന്നും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കുന്നു. 

യുകെ ആസ്ഥാനമായ പേപ്പര്‍ബാക്ക് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് അടക്കം പ്രതിപാതിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കും മുമ്പേ വിവാദമായിരുന്നു. തന്‍റെ അനുഭവം ചിലര്‍ക്കെങ്കിലും ഉപകരിച്ചേക്കാമെന്നാണ് ആത്മകഥയെ കുറിച്ച് റെഹം അഭിപ്രായപ്പെട്ടത്. 2015ലാണ് ടെലിവിഷന്‍ അവതാരികയായ റെഹം ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. 10 മാസത്തിനൊടുവില്‍ ഇരുവരും വിവാഹ മോചിതരായി.