മയക്കാനുള്ള മരുന്നിന് പുറമേ മറ്റെന്തെല്ലാം മരുന്ന് നല്‍കിയിരുന്നുവെന്ന് പരിശോധിക്കുന്നു പെണ്‍കുട്ടിക്ക് മദ്യം നല്‍കിയതായും സംശയം

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴുമാസമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുട്ടിയെ മരുന്ന് നല്‍കി മയക്കിക്കിടത്താന്‍ പ്രതികളിലൊരാള്‍ പഠിച്ചത് ആശുപത്രിയില്‍ നിന്ന്. 

ആശുപത്രിയിലെ സുരക്ഷാജീവനക്കാരനായി ജോലി ചെയ്ത ഇയാള്‍ പ്രസവസമയത്ത് എങ്ങനെയാണ് സ്ത്രീകളെ മരുന്ന് നല്‍കി മയക്കിക്കിടത്തുന്നതെന്ന് പഠിച്ചിരുന്നു. ഇതേ രീതിയിലാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയേയും മയക്കിയത്. സിറിഞ്ചുകളും മരുന്ന് കുപ്പികളും കണ്ടെടുത്തതോടെയാണ് പെണ്‍കുട്ടിയെ മരുന്ന് കുത്തിവച്ച് മയക്കിയതായി പൊലീസ് ഉറപ്പിച്ചത്. 

മരുന്ന് കുത്തിവച്ചതിന് പുറമേ സോഫ്റ്റ് ഡ്രിങ്ക്‌സില്‍ മദ്യം കലര്‍ത്തി നല്‍കിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഏതെല്ലാം തരത്തിലുള്ള മരുന്നുകളാണ് മയക്കാനായി ഉപയോഗിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്. 

കേള്‍വിത്തകരാറുള്ള പെണ്‍കുട്ടിയെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ തന്നെയാണ് 7 മാസമായി പീഡിപ്പിച്ചിരുന്നത്. ആദ്യം ബലാത്സംഗം ചെയ്ത 66കാരനായ ലിഫ്റ്റ് ഓപ്പറേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ്, പ്ലംബര്‍ തുടങ്ങി 16 പേരോളം പല സമയങ്ങളിലായി കുട്ടിയെ ബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി തവണ ഭീഷണിപ്പെടുത്തിയാണ് മാസങ്ങളായി പ്രതികള്‍ പീഡനം തുടര്‍ന്നത്.