ഗാന്ധി വർണ്ണവിവേചനത്തിന്‍റെ തീവ്രതയറിഞ്ഞ വഴിയിലൂടെ മോദി
ഡര്‍ബന്‍: മഹാത്മാ ഗാന്ധി വർണ്ണവിവേചനത്തിന്‍റെ തീവ്രതയറിഞ്ഞ ഡർബനിലെ പീറ്റർമാറിറ്റ്സ്ബർഗ്ഗിൽ ഒന്നേകാല്‍ നൂറ്റാണ്ടിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമെത്തി. ഇവിടെ ഗാന്ധി സ്മാരകവും മോദി പൊതുജനങ്ങൾക്കായി തുറന്നു. ഡർബനിൽ ഗാന്ധിജി സ്ഥാപിച്ച ഫീനിക്സ് സെറ്റിൽമെന്‍റും മോദി സന്ദർശിച്ചു
1893 ജനുവരി ഏഴിന് ഒന്നാംക്ളാസ് കംപാർട്ട്മെന്‍റിൽ നിന്നും മാറാൻ വിസ്സമതിച്ചതിന് ഗാന്ധിജിയെ വെള്ളക്കാർ വർണ്ണവിവേചത്തിന്‍റെ പേരിൽ ട്രെയിനിൽ നിന്നും ഇറക്കിവിട്ട പീറ്റർ മാറിറ്റ്സ്ബർഗ്ഗിൽ ചരിത്ര സ്മരണകൾ ഉണർത്തിയാണ് 126 വർഷങ്ങൾക്കിപ്പുറം മോദിയെത്തിയത്.പെൻട്രിക്ക് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ അരമണിക്കൂറിലധികം യാത്ര ചെയ്താണ് മോദി പീറ്റർമാറിറ്റ്സ്ബർഗ്ഗ് സ്റ്റേഷനിലെത്തിയത്.
ക്വാസുലു നാറ്റൽ പ്രവിശ്യാ തലവനൊപ്പം എത്തിയ മോദി സത്യഗ്രഹത്തിന്‍റെ ജൻമസ്ഥലം എന്ന പേരിട്ട ഗാന്ധി സ്മാരകവും പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു.മണ്ടേലയുടെ ജൻമഭുമിയും ഗാന്ധിയുടെ കർമ്മഭൂമിയുമായ ദക്ഷിണാഫ്രിക്കയിൽ എത്താൻ കഴിഞ്ഞത് തീർത്ഥയാത്രയായി കാണുന്നുവെന്ന് മോദി പറഞ്ഞു
പീറ്റർമാറിറ്റ്സ്ബർഗ്ഗിൽ ഒരു മണിക്കൂറോളം ചിലവഴിച്ചതിന് ശേഷം ദർബനിൽ ഗാന്ധിജി സ്ഥാപിച്ച ഫീനിക്സ് സെറ്റിൽമെന്‍റും മോദി സന്ദർശിച്ചു.ഗാന്ധിയുടെ ചെറുമകൾ ഇളഗാന്ധിയും മോദിക്കൊപ്പം ഉണ്ടായിരുന്നു.രണ്ട് ദിവസത്തെ ദക്ഷിണാഫ്രിക്കൻ സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് ടാൻസാനിയയിലേക്ക് തിരിക്കും.