200 കോടിയുടെ മയക്കു മരുന്ന്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജൻസികളുടെ സഹായം തേടി
പ്രധാന പ്രതി അലി വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ മയക്കു മരുന്ന് മാഫിയകളിൽ നിന്ന് വിവരം ശേഖരിച്ച് മറ്റു പ്രതികളെ പിടികൂടാനാണ് എക്സൈസിൻറെ നീക്കം. അയൽ സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് കേരളത്തിലെത്തിച്ച ശേഷം വിദേശത്തേക്ക് കടത്തുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതിൻറെ അന്വേഷണത്തിനായി തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പൊലീസിൻറെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി:കൊച്ചിയിൽ 200 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാൻ, കേന്ദ്ര ഏജൻസികളുടെയും മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്‍റെയും സഹായം തേടിയെന്ന് എക്സൈസ് കമ്മീഷണർ. അന്വേഷണത്തിനായി ഒരു സംഘം ചെന്നൈയിലേക്ക് തിരിച്ചു. കൊച്ചിയിലെ മയക്കു മരുന്ന് കടത്തു കേസിൽ അന്താരാഷ്ട്ര ബന്ധം വ്യക്തമായതിനെ തുടർന്നാണ് എക്സൈസ് വകുപ്പ് കസ്റ്റംസിൻറെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും സഹായം തേടിയത്.
പ്രധാന പ്രതി അലി വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ മയക്കു മരുന്ന് മാഫിയകളിൽ നിന്ന് വിവരം ശേഖരിച്ച് മറ്റു പ്രതികളെ പിടികൂടാനാണ് എക്സൈസിൻറെ നീക്കം. അയൽ സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് കേരളത്തിലെത്തിച്ച ശേഷം വിദേശത്തേക്ക് കടത്തുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതിൻറെ അന്വേഷണത്തിനായി തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പൊലീസിൻറെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്മീഷണർ തമിഴ്നാട് ഡിജിപിയുമായി നേരിട്ട് ചർച്ചകൾ നടത്തും. പിടിയിലായ പ്രശാന്തിനെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോള്‍ സംഘർഷമുണ്ടായാൽ സഹായിക്കാനും തമിഴ്നാട് പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മുഖ്യ പ്രതി അലിക്ക് ബംഗ്ലാദേശിലെ മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. അലി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. അടുത്തയിടെ 800 കോടി രൂപയുടെ മയക്കു മരുന്നാണ് കേരളത്തിൽ പിടികൂടിയത്. കേരളം വഴിയുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിക്കനുള്ള കാരണങ്ങളെ സംബന്ധിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.