തിരുവനന്തപുരം : ടി.പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേയ്ക്ക് നിയമിക്കുന്ന വിഷയം ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകരോട് നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സംസ്ഥാന മേധാവിയായി ഉടന്‍ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതമായിരുന്നു കത്തു നല്‍കിയിരുന്നത്. 

ജിഷ, പുറ്റിങ്ങല്‍ കേസുകളിലെ വീഴ്ചയും കാര്യക്ഷമത ഇല്ലാത്ത നേതൃത്വവും ആരോപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത്. ഇതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.