മോദി സര്‍ക്കാരിന്റെ പ്രധാനവീഴ്ച്ചകള്‍, ഉത്തര്‍പ്രദേശില്‍ എത്ര ലോക്‌സഭാ സീറ്റുകളുണ്ട്... എന്നതൊക്കെയായിരുന്നു പരീക്ഷയിലെ പ്രധാന ചോദ്യങ്ങള്‍.

ലക്‌നൗ: മാധ്യമ വക്താവിനെ തിരഞ്ഞെടുക്കാന്‍ എഴുത് പരീക്ഷയുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് മാധ്യമവക്താവ് സ്ഥാനത്തേക്ക് അഭിമുഖ പരീക്ഷയും എഴുത്ത് പരീക്ഷയും നടത്തിയത്. 

സംസ്ഥാനത്തെ മുതിര്‍ന്നവരും ചെറുപ്പക്കാരുമായ എഴുപതോളം നേതാക്കള്‍ ഈ എഴുത്തുപരീക്ഷയില്‍ പങ്കെടുത്തുവെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ പ്രധാനവീഴ്ച്ചകള്‍, ഉത്തര്‍പ്രദേശില്‍ എത്ര ലോക്‌സഭാ സീറ്റുകളുണ്ട്, എത്ര ജില്ലാ ഡിവിഷനുകളും ബ്ലോക്ക് ഡിവിഷനുകളുമുണ്ട് എന്നതൊക്കെയായിരുന്നു പരീക്ഷയിലെ പ്രധാന ചോദ്യങ്ങള്‍.

എ.ഐ.സി.സി മാധ്യമവിഭാഗം കണ്‍വീനര്‍ പ്രിയങ്ക ചതുര്‍വേദ്ദിയും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറുമാണ് അഭിമുഖപരീക്ഷ നടത്തിയത്. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതമെത്രെ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിലുണ്ടായത്.

ഭൂരിപക്ഷം പേരും അഭിമുഖത്തിലും എഴുത്തുപരീക്ഷയിലും ഉഷാറായി പങ്കെടുത്തെങ്കിലും സ്‌കൂളിലേത് പോലെ പരീക്ഷയൊക്കെ എന്തിനാണെന്ന പരാതി ചിലരെങ്കിലും രഹസ്യമായി തുറന്നു പറഞ്ഞു. എന്നാല്‍ മെറിറ്റ് മാത്രം നോക്കി ആളെ തിരഞ്ഞെടുക്കാന്‍ ഇത്തരം പരീക്ഷകള്‍ വേണമെന്നാണ് കേന്ദ്രനേതാക്കളുടെ വിശദീകരണം. എന്തായാലും പരീക്ഷഫലം ശനിയാഴ്ച്ച പുറത്തുവിടും എന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത.