ഡിജിപി ജേക്കബ് തോമസിന്‍റെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്നാട് വിരുതനഗറിലെ 50.33 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂനിറ്റിന്‍റേതാണ് നടപടി.

ചെന്നൈ: ഡിജിപി ജേക്കബ് തോമസിന്‍റെ ഭൂമി കണ്ടുകെട്ടാന്‍ ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. ബിനാമി ഇടപാടിലൂടെ ഭൂമി സ്വന്തമാക്കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തമിഴ്നാട് വിരുത നഗറിലെ ഭൂമി കണ്ടു കെട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ജേക്കബ് തോമസിന്‍റെ കേരളത്തിലെ വീടുകളില്‍ ആദായനികുതി വകുപ്പ് പതിപ്പിച്ചു.

ജേക്കബ് തോമസിന്‍റെ കൊച്ചി കടവന്ത്രയിലെയും തിരുവനന്തപുരത്തെയും വീടുകളിലാണ് ആദായ നികുതി വകുപ്പ് ചെന്നൈ യൂനിറ്റ് നോട്ടീസ് പതിപ്പിച്ചത്. തമിഴ് നാട്ടിലെ വിരുത നഗറില്‍ 2001 ല്‍ രണ്ട് ഇടപാടുകളിലായി 50.33 ഏക്കര്‍ സ്ഥലം ജേക്കബ് തോമസ് വാങ്ങിയിരുന്നു. എന്നാലിത് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. സ്വത്ത് സ്വന്തം പേരിലാണെങ്കിലും കൊച്ചി കേന്ദ്രമായ ഇസ്ര അഗ്രോടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഡയറക്ടര്‍ എന്ന വിലാസത്തിലാണ് ഇടപാട് നടത്തിയത്. ജേക്കബ് തോമസ് ഈ കമ്പനിയുടെ ഡയറക്ടര്‍ അല്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.

തുടര്‍ന്ന് ജേക്കബ് തോമസിന് നോട്ടീസയച്ചെങ്കിലും കൈപ്പറ്റിയില്ല. പിന്നാലെയാണ് ഇന്ന് ഉച്ചയോടെ കൊച്ചി കടവന്ത്രയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി കണ്ടുകെട്ടുന്നത് സംബന്ധിച്ച നോട്ടീസ് പതിച്ചത്. ജേക്കബ് തോമസിന്‍റെ ഭാര്യയുടെ പേരിലുള്ള വീടാണിത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂനിറ്റ് ഡപ്യൂട്ടി കമ്മീഷ്ണര്‍ കെ. വിശാഖാണ് കണ്ടുകെട്ടല്‍ നടപടിയുടെ വിവരം പരസ്യപ്പെടുത്തിയിരിക്കുന്നത്. ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ ആക്ട് പ്രകാരമാണ് നടപടി.