അഴിമതിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. എല്ലാവര്‍ക്കും അദ്ദേഹം സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു

ബ്രീട്ടീഷ് ഭരണത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ വഹിച്ച പങ്ക് അനുസ്മരിച്ചു കൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസംഗം ആരംഭിച്ചത്. നവഭാരത സൃഷ്ടിക്കുവേണ്ടിയുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്വച്ഛഭാരതം, ദരിദ്രരുടെ ഉന്നമനം തുടങ്ങിയ മേഖലകളില്‍ നാം ഇനിയും ഏറെ മുന്നോട്ട്പോകാനുണ്ട്. സമൂഹത്തില്‍ നിന്നും അഴിമതി പാടെ തുടച്ചു നീക്കേണ്ടതുണ്ടെന്ന് പറഞ്ഞ രാഷ്ട്രപതി ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്യത്തിന്റെ സപ്തതി ആഘോഷത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. ചെങ്കോട്ടയില്‍ രാവിലെ ഏഴിന് ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. 2019ലെ പാര്‍ലമെന്റ് തെരഞ്ഞടെുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ പ്രസംഗത്തിലുണ്ടാകുമെന്നാണ് സൂചനകള്‍. ഇത്തവണ പൊതുജനങ്ങള്‍ക്കായി പതിനായിരം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഭീകരാക്രമണ ഭീഷണി നിലവിലുള്ളതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവിലാണ് ആഘോഷങ്ങള്‍. ചെങ്കോട്ടയില്‍ പ്രധാമന്ത്രി പ്രസംഗിക്കുമ്പോള്‍ വ്യോമഗതാഗത്തിന് നിയന്ത്രണമുണ്ടാകും. മെട്രോ സ്റ്റേഷനുകളില്‍ ഇന്നലെ രാത്രി മുതല്‍ പാര്‍ക്കിങ് നിരോധിച്ചിരിക്കുകയാണ്. ഉയരമുള്ള കെട്ടിടങ്ങളില്‍ ഷൂട്ടിംഗ് വൈദഗ്ദ്യം നേടിയ സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ നിലയുറപ്പിക്കും.