ശക്തനായ മോദിക്ക് കീഴില്‍ ഇന്ത്യ സുരക്ഷിതമെന്ന് അമിത് ഷാ
നമ്മുടെ സൈന്യത്തിന്‍റെ ധീരതയെയും സാമര്‍ത്ഥ്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു
ദില്ലി: ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശക്തിയും നിശ്ചദാർഢ്യവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന് അമിത് ഷാ പറഞ്ഞു.
നമ്മുടെ സൈന്യത്തിന്‍റെ ധീരതയെയും സാമര്‍ത്ഥ്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പുതിയ ഇന്ത്യ ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി.
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി എന്നിവരുൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്.
ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്‍റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി ഫിദായീൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാകിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം.