ബ്രിട്ടനിലെ മുതിര്‍ന്ന അഭിഭാഷകനും എംപിയുമായ ലോര്‍ഡ് കാര്‍ലിയെ ആണ് ഇന്ത്യ തിരിച്ചയച്ചത്

ദില്ലി: ദില്ലി വിമാനതാവളത്തില്‍ ഇറങ്ങിയ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗത്തെ ഇന്ത്യ തിരിച്ചയച്ചു. ബ്രിട്ടനിലെ മുതിര്‍ന്ന അഭിഭാഷകനും എംപിയുമായ ലോര്‍ഡ് കാര്‍ലിയെ ആണ് ഇന്ത്യ തിരിച്ചയച്ചത്. ഇദ്ദേഹത്തിന്‍റെ ഇന്ത്യന്‍ വിസയിലെ പൊരുത്തക്കേടുകളാണ് ഇദ്ദേഹത്തെ തിരിച്ചയക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശില്‍ ജയിലിലായ മുന്‍പ്രധാനമന്ത്രി ഖാലിദ ഷിയയുടെ നിയമ ഉപദേശകന്‍ കൂടിയാണ് ലോര്‍ഡ് കാര്‍ലി. ഖാലിദ ഷിയയുടെ കേസുമായി ബന്ധപ്പെട്ട് ഖാലിദ ഷിയയുടെ പാര്‍ട്ടി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുകയായിരുന്നു കാര്‍ലി. 

വിസ അപ്ലികേഷനില്‍ എന്താണ് ഇന്ത്യയില്‍ എത്തുന്ന കാരണം എന്ന് വ്യക്തമായി പറയാന്‍ കാര്‍ലി തയ്യാറായില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇതിനാലാണ് വിസ നിഷേധിച്ചത് തിരിച്ചയച്ചത്. അതേ സമയം ബംഗ്ലാദേശിലെ ഷേക്ക് ഹസിനാ സര്‍ക്കാറിന്‍റെ നല്ല ബന്ധം സൂക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ഇന്ത്യന്‍ നീക്കം എന്നാണ് ബിഎന്‍പി കേന്ദ്രങ്ങള്‍ പറയുന്നത്.

നേരത്തെ ധാക്കയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന വാര്‍ത്ത സമ്മേളനത്തിന് ബംഗ്ലാദേശ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത സമ്മേളനം ദില്ലിയിലേക്ക് മാറ്റിയത്. ഖാലിദ ഷിയയുടെ തടവ് സംബന്ധിച്ച് ആഗോള സമൂഹത്തിന്‍റെ ശ്രദ്ധക്ഷണിക്കാനാണ് ലോര്‍ഡ് കാര്‍ലിയെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്ത സമ്മേളനത്തിന് ബിഎന്‍പി മുന്നിട്ടിറങ്ങിയത്.