ഗോര്‍ഗാന്‍: ഇറാനിലെ ഗോര്‍ഗാനില്‍ നടന്ന ഏഷ്യന്‍ കബ‍ഡിയില്‍ ഇന്ത്യന്‍ കബ‍ഡി ടീമുകള്‍ക്ക് സ്വര്‍ണ്ണം. പുരുഷന്മാരുടെ കബ‍ഡിയില്‍ പാകിസ്ഥാനെ 36-22 നായിരുന്നു ഇന്ത്യ തൂത്തുവാരിയത്. വനിതകളുടെ കബ‍ഡിയില്‍ ദക്ഷിണ കൊറിയയെ 42-20 നാണ് ഇന്ത്യ വിജയിച്ചത്. 

അജയ് താക്കൂറിന്റെ കരുത്തുറ്റ ചുമലിലേറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. പാകിസ്ഥാനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു അജയ് താക്കൂര്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ 25 - 10 ന് മുന്നിട്ട് നിന്ന ഇന്ത്യ കളിക്കിടെ ഒരുസമയത്തും പാകിസ്ഥാന് അവസരം നല്‍കിയിരുന്നില്ല. സെമിഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരെ ശക്തമായ മുന്നേറ്റം നടത്തിയ മോഹിത് ഛില്ലാറിന് പകരം വന്ന സന്ദീപ് നര്‍വാള്‍, അജയ് താക്കൂറിന് ശക്തമായ പിന്തുണ നല്‍കി. വലതുവശത്തുകൂടിയുള്ള പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളും തകര്‍ത്തത് സന്ദീപായിരുന്നു. 

വനിതകളുടെ കബ‍ഡിയില്‍ ആദ്യ റൈഡില്‍ തന്നെ മൂന്നു പോയന്റുമായി തുടങ്ങിയ ഇന്ത്യ ആദ്യ പകുതി കഴിയുമ്പോള്‍ 19 - 12 എന്ന ചെറിയ മാര്‍ജിനില്‍ നിന്ന് രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ വന്‍കുതിപ്പാണ് കാഴ്ച്ചവെച്ചത്.

ഏഷ്യന്‍ കബ‍ഡിയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ വനിതാ കബടി ടീം