ഇതിനോടകം ആയിരത്തി അഞ്ഞൂറിലധികം അനധികൃത ഇന്ത്യന്‍താമസക്കാര്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ അറിയിച്ചു.

എത്ര ഇന്ത്യക്കാര്‍ പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങിയെന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കാലാവധി അവസാനിച്ച ശേഷം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍ 1500 റോളം പേര്‍ ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് വിവരമെന്ന് എംബസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ വിശദീകരിച്ചു. രേഖകളില്ലാത്ത 150 പേര്‍ക്ക് എംബസിയില്‍ നിന്നും ഔട് പാസ് അനുവദിച്ചിട്ടുണ്ട്. മതിയായ യാത്രാ രേഖകള്‍ കൈവശമില്ലാത്തവര്‍ മാത്രമാണ് സഹായം തേടി എംബസിയിലെത്തുന്നത്. അല്ലാത്തവര്‍ നേരിട്ട് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പിനെ സമീപിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് എംബസിയില്‍ കൃത്യമായ കണക്കുകള്‍ ഇല്ലാത്തതെന്നും അംബാസിഡര്‍ പറഞ്ഞു.

ഉള്‍പ്രദേശങ്ങളിലും മരുഭൂമിയിലും താമസിക്കുന്ന ഇന്ത്യക്കാരില്‍ പൊതുമാപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ പ്രത്യേകം കാമ്പയിനും പ്രചാരണ പരിപാടികളും നടത്തും. ഇതിനായി ഖത്തറിലെ ഹ്യൂമന്‍ റൈറ്റ് കമ്മറ്റി കണ്‍സല്‍ട്ടന്റ് കൂടിയായ കരീം അബ്ദുല്ലയെ ചുമതലപ്പെടുത്തിയതായി അംബാസിഡര്‍ പറഞ്ഞു. ഇതിനായി രജിസ്‌ട്രേഷന്‍ ഫോം പുറത്തിറക്കിയിട്ടുണ്ട്. സാധാരണ തൊഴിലാളികള്‍ കൂടുതലായി എത്തുന്ന ഗ്രോസറികള്‍, എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇതുസംബന്ധിച്ച നോട്ടീസ് വിതരണം ചെയ്യുമെന്നും ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കഴിയുന്ന തൊഴിലാളികളെ നേരിട്ട് കാണാനായി ഇത്തരം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും കരീം അബ്ദുല്ല അറിയിച്ചു.