ഭോപ്പാല്‍: കരയുമ്പോൾ കണ്ണീരാണ് വരുന്നതെന്നതിൽ ആർക്കും സംശയമില്ല. പക്ഷെ മധ്യപ്രദേശിലെ പച്ച്ഖുര ഗ്രാമത്തിലെ 11 വയസുകാരിയായ മാനസി കരയുമ്പോള്‍ കണ്ണിൽ നിന്നും വരുന്നത് പഞ്ഞിക്കു സമമായ ഒരു വസ്തുവാണ്. കഴിഞ്ഞ ഓഗസ്റ്റ് 25 മുതലാണ് ആറാം ക്ലാസ് വിദ്യാർഥിനിയായ മാനസിയുടെ കണ്ണിൽ ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്.
കുട്ടിയിൽ ദുരാത്മാവുണ്ടെന്നാണ് മാനസിയുടെ അച്ഛനും പ്രദേശവാസികളും ആദ്യം വിശ്വസിച്ചിരുന്നത്. തുടർന്ന് മാനസിയേയും ഇവരുടെ കുടുംബാംഗങ്ങളെയും ഗ്രാമവാസികൾ ഒറ്റപ്പെടുത്തുകയായിരുന്നു. എന്നാൽ അപ്പോൾ പോലും ഒരു നേത്രവിദഗ്ധന്റെ അടുക്കൽ പോയി ഇവർ ചികിത്സ തേടിയിരുന്നില്ല.
കഴിഞ്ഞ രണ്ട് ആഴ്ചകളായി 35 മുതൽ 40 വരെ പഞ്ഞി പോലുള്ള ചെറിയ വസ്തു കുട്ടിയുടെ കണ്ണിൽ നിന്നും വന്നതായാണ് മാനസിയുടെ അച്ഛൻ ഗെന്ദ്ലാൽ കെവാത്ത് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ സമീപമുള്ള ഒരു ഡോക്ടർ കുട്ടിയെ ഒരു നേത്രവിദഗ്ധന്റെ അടുത്തേക്ക് കൊണ്ടു പോകാൻ നിർദ്ദേശിക്കുകയായിരുന്നു.
തുടർന്ന് ജബൽപുർ മെഡിക്കൽ കോളജിലെ നേത്രവിദഗ്ധനായ നവനീത് സക്സേനയുടെ അടുക്കൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ നടത്തിയ ചികിത്സയുടെ ഫലമായി കുട്ടിയുടെ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണെന്ന് കണ്ടെത്തി.
ശരീരത്തിൽ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കണ്ണിൽ നിന്നും ഇത്തരത്തിൽ പഞ്ഞിയോട് രൂപസാദൃശ്യമുള്ള വെളുത്ത വസ്തുക്കൾ വരാറുണ്ടെന്നും ഇവർ പറഞ്ഞു. യെമൻ സ്വദേശിനിയായ സാദിയ സലേഹ് എന്ന കുട്ടി കരയുമ്പോള്‍ കണ്ണിൽ നിന്നും കല്ലിനു സമാനമായ വസ്തുവും, ലോറാ പോണ്‍സ് എന്ന കുട്ടിയുടെ കണ്ണിൽ നിന്നും 20 വർഷമായി പളുങ്ക് കല്ലുകളും വരുന്ന സംഭവങ്ങൾ ഇതിനു മുന്‍പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
