റിയാദ്: വരും വര്‍ഷങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം ഹജ്ജ് തീര്‍ഥാടകരെയും അസീസിയ കാറ്റഗറിയില്‍ താമസിപ്പിക്കാനാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നീക്കം. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്.

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മക്കയില്‍ ഹറം പള്ളിയില്‍ നിന്നുള്ള ദൂരത്തിനനുസരിച്ചു നേരത്തെ ഗ്രീന്‍, വൈറ്റ്, അസീസിയ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായായിരുന്നു താമസം. ഇതില്‍ നിന്നും വൈറ്റ് കാറ്റഗറി പിന്നീട് ഒഴിവാക്കി. ഹറം പള്ളിക്കടുത്ത ഗ്രീന്‍ കാറ്റഗറിയിലെ തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞു വരികയും ചെയ്തു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന ഒന്നേക്കാല്‍ ലക്ഷം തീര്‍ഥാടകരില്‍ 13,500 തീര്‍ഥാടകര്‍ മാത്രമാണ് ഇത്തവണ ഗ്രീന്‍ കാറ്റഗറിയില്‍ താമസിക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഹറം പള്ളിയില്‍ നിന്നും ഏതാണ്ട് ഏഴു കിലോമീറ്റര്‍ അകലെ അസീസിയ കാറ്റഗറിയിലാണ് താമസം. പരമാവധി തീര്‍ഥാടകരെ അസീസിയ കാറ്റഗറിയില്‍ തന്നെ താമസിപ്പിക്കാനാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നീക്കം. ഗ്രീന്‍ കാറ്റഗറിയിലെ കെട്ടിടങ്ങളില്‍ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തതും, ഇവിടെയുള്ള കെട്ടിടങ്ങള്‍ പലതും പൊളിച്ചു മാറ്റിയതുമൊക്കെ ഇതിനു കാരണമാണ്.

ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി നേരത്തെ ഹറം പള്ളിയില്‍ നിന്നും ഒന്നര കിലോമീറ്ററിന് ഉള്ളിലായിരുന്നത് ഇത്തവണ ഒരു കിലോമീറ്റര്‍ ആയി കുറച്ചതും കെട്ടിടങ്ങളുടെ എണ്ണം കുറയാന്‍ കാരണമായി. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരും ഒരു ഭാഗത്ത് താമസിക്കുന്നത് ഇന്ത്യന്‍ ഹജ്ജ് മിഷനെ സംബന്ധിച്ചിടത്തോളം സേവനം ചെയ്യാന്‍ എളുപ്പവുമാണ്.