അനുകൂല തീരുമാനം കാത്ത് നഴ്സുമാര്‍ പ്രതീക്ഷ നല്‍കി ആരോഗ്യമന്ത്രാലയത്തിലെ നീക്കങ്ങള്‍

കുവൈത്ത്: ആരോഗ്യമന്ത്രാലയത്തിൽ നിയമനം നേടിയെങ്കിലും ജോലിയോ ശമ്പളമോ ലഭിക്കാത്ത 80 ഇന്ത്യൻ നഴ്സുമാരുടെ പൂർണവിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതർ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി. ഇവരിൽ ഭൂരിഭാഗവും മലയാളി നഴ്സുമാരാണ്. അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍. രണ്ടു വര്‍ഷ്തതോളമായി ജോലിയും ശമ്പളവുമില്ലാതെ കുവൈത്തില്‍ കഴിഞ്ഞ മലയാളികളടക്കമുള്ള നഴ്സുമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ആരോഗ്യമന്ത്രാലയത്തിലെ നീക്കങ്ങള്‍. 


ശമ്പളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 80 പേരുടെ പട്ടിക കഴിഞ്ഞ മാസം ഇന്ത്യന്‍ എംബസി ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. തുടർച്ചയായി പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരെക്കുറിച്ചുമുള്ള പൂർണവിവരം ലഭ്യമാക്കണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ളവ നൽകിയത്. 

ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെന്റ് വിവാദത്തിൽ ആയ 2015ൽ നിയമനം നേടിയവരാണ് കുവൈത്തിൽ എത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്.അതേസമയം വിവാദത്തിൽ‌പ്പെട്ട ഏജൻസികൾ വഴി കുവൈത്തിൽ എത്തിയ ചിലരും ഈ പഴുത് ഉപയോഗിച്ച് പട്ടികയിൽ ഉൾപ്പെടാൻ ശ്രമിച്ചുവെങ്കിലും എംബസി പരിഗണിച്ചില്ല. പട്ടികയിലെ എണ്ണം അടിക്കടി വർധിപ്പിക്കാൻ അനുവദിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കിയതായും വിവരമുണ്ട്. ദുരിതത്തിലായ നഴ്സുമാർ നിരന്തരം ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് എംബസി അധികൃതർ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്.