ആരോഗ്യ തട്ടിപ്പു നടത്താനും കള്ളപ്പണം വെളുപ്പിക്കാനും ഗൂഢാലോചന, വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ആരോഗ്യ തട്ടിപ്പ് എന്നിവ കണക്കിലെടുത്താണ് ഇവരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

ന്യൂയോർക്ക്: ആരോഗ്യ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജയായ ഡോക്ടറെ യുഎസ് കോടതി അഞ്ച് വർഷത്തെ തടവിന് വിധിച്ചു. കലിഫോര്‍ണിയയില്‍ താമസമാക്കിയ വിലാസിനി ഗണേഷ്(47) എന്ന ഡോക്ടര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

വിലാസിനിയും ഭർത്താവ് ഗ്രിഗറി ബ്ലെച്ചറും കുറ്റക്കാരാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു. തുടർന്ന് എട്ട് ആഴ്ച നീണ്ടു നിന്ന വിചാരണക്കൊടുവിൽ ഇരുവരും കുറ്റാക്കാരാണെന്ന് തെളിയുകയായിരുന്നു. കാലിഫോർണിയയിലുള്ള സറടോഗ നഗരത്തിലെ ഒരു അശുപത്രിയിൽ പ്രാക്ടീസ് നടത്തി വരികയായിരുന്ന വിലാസിനി വ്യാജ മെഡിക്കൽ ക്ലെയിമുകൾ സമർപ്പിക്കുകയായിരുന്നു.

ഇതിൽ രോഗികൾ ചികിത്സയിലില്ലാത്ത സമയത്തെ ക്ലെയിമുകളും ഇവരുമായി ബന്ധമില്ലാത്ത രോഗികളുടെ ക്ലെയിമുകളും ഉൾപ്പെടും. ഇത് സംബന്ധിച്ച രേഖകൾ അധികൃതർ കോടതിയിൽ ഹാജരാക്കിരുന്നു. ഇതുകൂടാതെ ചില രോഗികളെ ഒരു മാസത്തില്‍ തന്നെ കൂടുതൽ തവണ കണ്ടതായി കാണിച്ച് ഇവര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബില്ലും നല്‍കിയിരുന്നതായും കണ്ടെത്തി.

ആരോഗ്യ തട്ടിപ്പു നടത്താനും കള്ളപ്പണം വെളുപ്പിക്കാനും ഗൂഢാലോചന, വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ആരോഗ്യ തട്ടിപ്പ് എന്നിവ കണക്കിലെടുത്താണ് ഇവരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നത്. ജയില്‍ മോചനത്തിനു ശേഷം മൂന്നു വര്‍ഷത്തെ നല്ലനടപ്പും വിധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ തടവിന് പുറമേ 3,44,000 ഡോളര്‍(2,43,79,280 രുപ) പിഴയും അടയ്ക്കണം.