സൗദി: സൗദി അറേബ്യയിൽ മൂന്ന് കമ്പനികൾ പൂട്ടിയതു കാരണം തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാർ അടുത്ത മാസം ഇരുപത്തഞ്ചിനകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഇതിനു മുമ്പ് കുടിശ്ശിക കിട്ടാനുള്ള എല്ലാവരും ഇക്കാര്യത്തിനുള്ള അപേക്ഷ നല്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

സൗദി അറേബ്യയിൽ മൂന്ന് കമ്പനികൾ പൂട്ടിയതിന് പിന്നാലെ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യാക്കാരിൽ വലിയ ഒരു വിഭാഗം സൗദിയിൽ തന്നെ തുടരുകരയാണ്.നാട്ടിലേക്ക് മടങ്ങണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഇവർ തിരിച്ച് നാട്ടിലേക്ക് വരാൻ സന്നദ്ധരായിട്ടില്ല.കുടിശ്ശിക തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാട് ഇവർ കൈകൊണ്ടിരിക്കുന്നത്.തൊഴിൽ നഷ്ടപ്പെട്ടവർക്ക് ജോലി നൽകാമെന്ന വാഗ്ദാനം പല കമ്പനികളും മുന്നോട്ട് വച്ചെങ്കിലും ഇതും ശാശ്വതമാകില്ല എന്നാണ് വിലയിരുത്തൽ .ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാർ മടങ്ങണമെന്ന ശക്തമായ നിർദ്ദേശം വിദേശകാര്യമന്ത്രാലയം നൽകിയിരിക്കുന്നത്.

കമ്പനികളിൽ നിന്ന് കുടിശിക ഈടാക്കാനുള്ള നടപടികൾ സൗദി അറേബ്യൻ സർക്കാർ പൂർത്തിയാക്കുമ്പോൾ തൊഴിലാളികൾക്ക് അവരുടെ പണം ലഭിക്കും എന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. അടുത്ത മാസം ഇരുപത്തഞ്ചിനു ശേഷം സൗദിയിൽ തുടരുന്ന തൊഴിലാളികൾക്ക് അവിടെ തങ്ങാനുള്ള ചിലവ് സർക്കാർ നല്കില്ലെന്നും ട്വിറ്ററിലൂടെ സുഷമ സ്വരാജ് വ്യക്തമാക്കി. ഇരുപത്തഞ്ചിന് മുമ്പ് മടങ്ങുന്ന എല്ലാവരുടെയും യാത്രാ ചെലവ് സർക്കാർ വഹിക്കും. തൊഴിലാളികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നതിനെതിരെ സൗദി സർക്കാരും ആശങ്ക അറിയിച്ചു എന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം സുഷമ സ്വരാജിന്‍റെ ട്വീറ്റിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുകാരണമാണ് തങ്ങള്‍ ദുരിതാവസ്ഥയിലും ഇവിടെതുടരുന്നതെന്നാണ് തൊഴിലാളികള്‍ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്.