കൊതുക് ശല്യം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഇന്‍റിഗോ വിമാന കമ്പനിക്ക് 1.35 ലക്ഷം രൂപ പിഴ. അമൃത്‌സറിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെതാണ് പിഴ വിധിച്ചത്. പരാതികാര്‍ക്ക് ഒരോരുത്തര്‍ക്കും 50,000രൂപ വീതം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

അമൃത്‌സര്‍: കൊതുക് ശല്യം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഇന്‍റിഗോ വിമാന കമ്പനിക്ക് 1.35 ലക്ഷം രൂപ പിഴ. അമൃത്‌സറിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെതാണ് പിഴ വിധിച്ചത്. പരാതികാര്‍ക്ക് ഒരോരുത്തര്‍ക്കും 50,000രൂപ വീതം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ദില്ലിയില്‍ നിന്നും അമൃത്‌സറിലേക്ക് എത്തിയ അഭിഭാഷകരാണ് ഇന്‍റിഗോക്കെതിരെ പരാതി നല്‍കിയത്. യാത്ര വേളയിൽ തന്നെ വിമാനത്തിലെ ജീവനക്കാരോട് അഭിഭാഷകർ കൊതുകിന്റെ ശല്യം പറഞ്ഞിരുന്നു. എന്നാൽ നടപടി എടുക്കാൻ അധികൃതർ തയ്യാറാകാത്തതിന്റെ പശ്ചാത്തിൽ ഉപഭോക്തൃ ഫോറത്തിന് പരാതി നൽകുകയായിരുന്നു. അതേസമയം, ഇത്തരത്തിലുള്ള പരാതികള്‍ ഒഴിവാക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും പ്രാണികള്‍ കയറുന്നത് പൂര്‍ണമായും തടയാനാകില്ലെന്നുമുള്ള വാദവുമായി കമ്പനി രംഗത്തെത്തി. ഈ മറുപടി യാത്രക്കാരോടുള്ള കടുത്ത അനാസ്ഥയാണെന്ന് നിരീക്ഷിച്ച ഫോറം പിഴ ഈടാക്കുകയായിരുന്നു. കമ്പനിയുടെ മോശമായ സേവനം യാത്രക്കാരെ ഉപദ്രവിക്കുന്നതും മാനസികമായി തളർത്തുന്നതുമാണെന്ന് വിധിയിൽ പറയുന്നു.

അമൃത്‌സറില്‍ ഇറങ്ങിയ ശേഷം വിമാനത്താവളം അധികൃതരോട് പരാതിപ്പെട്ടെങ്കിലും അവരും പരാതിയില്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട്‌ പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമം 1986ലെ സെക്ഷന്‍ 12,13 പ്രകാരമാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്.