സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരുടെ പേരായിരുന്നു സുപ്രീംകോടതി ജഡ്ജിമാരായി കോളീജിയം ശുപാര്‍ശ ചെയ്തത്.

ദില്ലി: സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാവും. ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇന്ന് രാഷ്ട്രപതി ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പു വച്ചതോടെ വ്യാഴാഴ്ച്ച തന്നെ അവര്‍ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും.

രണ്ട് ദിവസം മുന്‍പ് ഇതു സംബന്ധിച്ച ഫയല്‍ കേന്ദ്ര നിയമമന്ത്രാലയം രാഷ്ട്രപതി ഭവനിലെത്തിച്ചിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരുടെ പേരായിരുന്നു സുപ്രീംകോടതി ജഡ്ജിമാരായി കോളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇതില്‍ ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

രണ്ട് ജഡ്ജിമാരെ ഒന്നിച്ചു നിയമിക്കാനായിരുന്നു സുപ്രീംകോടതി കോളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ കെ.എം.ജോസഫിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കോളീജിയത്തിന്റെ ശുപാര്‍ശകള്‍ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നാണ് അറിയുന്നത്.