തിരുവനന്തപുരം: വ്യവസായങ്ങൾക്ക് അതിവേഗം അനുമതി നൽകാൻ പത്തിലേറെ നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ അനുമതി നൽകാനാണ് തീരുമാനം. വ്യവസായസ്ഥാപനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ഇനി മുതൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കഴിയില്ല.
വ്യവസായികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി പിണറായി സര്‍ക്കാർ. പുതിയ സ്ഥാപനങ്ങൾക്കുള്ള അനുമതിക്കായി വിവിധ വകുപ്പുകൾ കയറി ഇറങ്ങുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ അനുമതിയാണ് വാഗ്ദാനം. ഇതിനായി കെഎസ്ഐഡിസിയിൽ വിദഗ്ധരടങ്ങിയ പ്രത്യേക സെൽ രൂപീകരിക്കും. ഈ സെല്ലായിരിക്കും അപേക്ഷയിൽ തീരുമാനമെടുക്കുക.
ഒരു വശത്ത് വ്യവസായികൾക്ക് പരവതാനി വിരിക്കുമ്പോൾ മറുഭാഗത്ത് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറക്കും. വ്യവസായ സ്ഥാപനങ്ങൾക്ക് എൻഒസിയും സ്റ്റോപ്പ് മെമ്മോയും നൽകാനുള്ള അധികാരമാണ് നഷ്ടമാകുന്നത്. ഏകജാലക സംവിധാനത്തിനായി ജലവിഭവ നിയന്ത്രണ നിയമം, പഞ്ചായത്ത് ആക്ട്, ഫാക്ടറീസ് റൂള്‍സ്,കോണ്‍ട്രാക്ട് ലേബര്‍ ആക്ട് , മുനിസിപ്പാലിറ്റി ആക്ട്, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, ലിഫ്റ്റ്‌സ് ആന്റ് എസ്‌കലേറ്റേഴ്‌സ് ആക്ട്, മൂല്യവര്‍ധിത നികുതി നിയമം, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ട്, ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് റഗുലേഷന്‍ റൂള്‍സ്, മോട്ടോര്‍ വര്‍ക്കേഴ്‌സ് റൂള്‍സ് തുടങ്ങിയ നിയമങ്ങളിലും ചട്ടങ്ങളിലുമാണ് ഭേദഗതി വരുത്തുന്നത് .
കേരള ഇന്‍വെസ്റ്റ്‌മെന്‍റ് പ്രൊമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍ ആക്ട് എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഏപ്രില്‍ 5 ന് ചേർന്ന മന്ത്രിസഭായോഗമാണ് നിയമ ഭേദഗതിക്ക് തീരുമാനമെടുത്തത്. നിശ്ചിത ഫീസ് അടച്ചാല്‍ ലൈസന്‍സ് പുതുക്കാം . ഒരു വര്‍ഷം കാലാവധിയുള്ള ലൈസന്‍സ് അഞ്ചുവര്‍ഷമാക്കും. വ്യവസായസ്ഥാപനങ്ങളെ കുറിച്ചുള്ള പരാതികൾ നൽകേണ്ടതും കെഎസ്ഐഡിസിക്ക് കീഴിലെ പ്രത്യേക സെല്ലിലാണ്.
സെല്ലിന്‍റെ ഘടനയടക്കം പിന്നീട് തീരുമാനിക്കും. പ്ലാച്ചിമട കോള കമ്പനിക്കെതിരായ സമരത്തിലടക്കം ചട്ടലംഘനം നടത്തുന്ന വൻകിടക്കാർക്കെതിരായ സംസ്ഥാനത്തെ പല ജനകീയ പ്രതിഷേധങ്ങളിലും നിർണ്ണായക തീരുമാനമെടുത്തത് തദ്ദേശസ്ഥാപനങ്ങളായിരുന്നു. ജനപ്രതിനിധികൾ അടങ്ങിയ തദ്ദേശസ്ഥാപനങ്ങൾ നോക്കുകുത്തിയാകുമ്പോൾ പുതിയ വിദഗ്ധസമിതി പരാതികൾ എങ്ങിനെ പരിഗണിക്കുമെന്നതിലാണ് ആശങ്ക
