ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. ആഭ്യന്തര മന്ത്രിയായിരിക്കെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ അനുമതി നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. അന്വഷണത്തിന് മുഖ്യമന്ത്രി അനുവാദം നല്‍കി. 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. തിരുവന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ ആഭ്യന്തരമന്ത്രിയായിരിക്കേ ചെന്നിത്തല ഉത്തരവിട്ടു എന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം. അന്നത്തെ ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്നാണ് ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ ചെന്നിത്തല അനുമതി നല്‍കിയത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. 

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൻറെ രണ്ടരയേക്കർ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് സ്കൂള്‍ തുടങ്ങാൻ നൽകിയതിനെ കുറിച്ചാണ് അന്വേഷണം. രണ്ടേക്ക‍ർ ഭൂമി കമ്പോള വിലയുടെ 10 ശതമാനം ഈടാക്കി 30 വ‌ർഷത്തേക്ക് പാട്ടത്തിന് നൽകാനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്. ജയിൽ ഡിജിപിയായിരുന്ന ഋഷിരാജ് സിംഗിൻറെയും നിയമവകുപ്പിൻറെയും എതിർപ്പ് മറികടന്നാണ് ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകാനായി ചെന്നിത്തല ഫയൽ മന്ത്രിസഭാ യോഗത്തിലെത്തിച്ചതെന്നാണ് പരാതി. 

തിരുവനന്തപുരം സ്വദേശിയായ അഡ്വ. അനൂപാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. പുതിയ അഴിമതി നിരോധന നിയമപ്രകാരം ഡയറക്ടർ പരാതി മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ തീരുമാനം ഉടൻ നടപ്പാക്കാൻ രമേശ് ചെന്നിത്തല രേഖാമൂലം ഉത്തരവ് നൽകിതിൽ അഴിമതിയുണ്ടെന്നാണ് പരാതിക്കാരൻറെ അരോപണം. കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനം പിണറായി സർക്കാർ റദ്ദാക്കിയിരുന്നു.