Asianet News MalayalamAsianet News Malayalam

ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

INS Kalvari commissioned into the Indian Navy
Author
First Published Dec 14, 2017, 10:16 AM IST

മുംബൈ: ഫ്രാൻസിന്റെ സഹായത്തോടെ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതായ ‘ഐഎൻഎസ് കൽവരി’പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കടലിനടിയില്‍നിന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനാവാതെ അതിശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ഐ.എന്‍.എസ്. കല്‍വരി.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐഎൻഎസ് കൽവരിയെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കാണ് എക്കാലവും ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ്. ആണ് സ്‌കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനി നിര്‍മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുന്നത്. ഡീസല്‍ ഇലക്ട്രിക് എന്‍ജിന്‍ കരുത്തുപകരുന്നവയാണ് ഇവ. 2005-ലാണ് ഇതുസംബന്ധിച്ച് 23,600 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടത്. ഡീസൽ- ഇലക്ട്രിക് എൻജിൻ കരുത്തുള്ള കൽവരി, മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്. നാലു മാസം കടലിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണു കമ്മിഷൻ ചെയ്യുന്നത്. 

ഇന്ത്യൻ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലിന്റെ പേരാണ് കൽവരി. 1967ൽ റഷ്യയിൽ നിന്നു വാങ്ങിയ ഇത് 1996 വരെ സേനയ്ക്ക് ഒപ്പമുണ്ടായിരുന്നു.

സവിശേഷതകള്‍: നീളം 61.7 മീറ്റര്‍.  ഭാരം: 1565 ടൺ വേഗം. കടലിനടിയില്‍ 20 നോട്ടിക്കല്‍മൈല്‍ വേഗം(മണിക്കൂറില്‍ 37 കിലോമീറ്റര്‍) ജലോപരിതലത്തില്‍ 12 നോട്ടിക്കല്‍മൈല്‍ വേഗം( മണിക്കൂറില്‍ 22 കിലോമീറ്റര്‍). കടലില്‍ 1150 അടി ആഴത്തില്‍ സഞ്ചരിക്കും. 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷി.  40 ദിവസം വരെ സമുദ്ര അടിത്തട്ടിൽ കഴിയാൻ സാധിക്കും. ശത്രുവിന്റെ നിരീക്ഷണ സംവിധാനത്തെ കബളിപ്പിക്കാന്‍ അതിസാമര്‍ഥ്യം. കുറഞ്ഞ ശബ്ദത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തനം.


 

Follow Us:
Download App:
  • android
  • ios