ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ആം ആദ്മിക്ക് 'ചൂല്‍' നഷ്ടമായി, പകരം 'തൊപ്പി'
- ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്
- ആംആദ്മിക്ക് തൊപ്പി ചിഹ്നം
ആലപ്പുഴ:ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ചൂൽ ചിഹ്നം കിട്ടിയില്ല. പാർട്ടിക്ക് അനുവദിച്ചത് 'തൊപ്പി' ചിഹ്നമാണ്. 'ചൂൽ' ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ആം ആദ്മി പാർട്ടിയുടെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
സംസ്ഥാന പാര്‍ട്ടി പദവിയുള്ള ദില്ലിയിലും പഞ്ചാബിലും ഗോവയിലും ആം ആദ്മി പാര്‍ട്ടിയുടെ സ്വന്തം ചിഹ്നമാണ് ചൂല്. മറ്റ് സംസ്ഥാനങ്ങളിലും ചൂല് തന്നെയാണ് എഎപി സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിച്ചുവരുന്നത്. ചെങ്ങന്നൂരിലെ എഎപി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും പോസ്റ്ററുകളിലും ബാനറുകളിലും ചൂല് ചിഹ്നം പതിച്ചാണ് പ്രചാരണം നടത്തുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ഏത് ചിഹ്നം വേണമെന്ന് അറിയിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം. ദേശീയ പദവിയുള്ള ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ കേരളത്തില്‍ സംസ്ഥാന പാര്‍ട്ടി പദവി പോലുമില്ലാത്ത ആം ആദ്മി നേരത്തെ ചിഹ്നം ആവശ്യപ്പെടാത്തതിനാല്‍ ചൂല് കിട്ടുമോയെന്ന കാര്യം സംശയത്തിലായിരുന്നു.