ദുബായ്: ലോകത്തിലെ ഏറ്റവുംവലിയ ഭക്ഷ്യ-പാനീയ മേള ഗള്‍ഫ് ഫുഡ് ദുബായില്‍ തുടങ്ങി. മേളയുടെ ഇരുപത്തിമൂന്നാം പതിപ്പില്‍ മുന്നൂറോളം ഇന്ത്യന്‍ കമ്പനികളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

120 രാജ്യങ്ങളുടെ പവിലിയനുകളാണ് ഇത്തവണ ഭക്ഷ്യമേളയില്‍ ഒരുങ്ങിയിരിക്കുന്നത്. അയ്യായിരത്തോളം പ്രദര്‍ശകര്‍ അഞ്ചുദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാര്‍, അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികള്‍, ഉന്നത ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവരെക്കൂടാതെ ഭക്ഷ്യവ്യവസായത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 97,000 പ്രതിനിധികള്‍ മേളയ്‌ക്കെത്തി. 

ഗള്‍ഫ് ഫുഡില്‍ ഏറ്റവുംവലിയ പങ്കാളിത്തം ഇന്ത്യയുടേതാണ്. മുന്നൂറോളം ഇന്ത്യന്‍ കമ്പനികളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഭക്ഷ്യവ്യവസായം നേരിടുന്ന വെല്ലുവിളികള്‍, ഏറ്റവുംപുതിയ സാങ്കേതികതകള്‍, മികച്ച ഉത്പാദന-വിതരണരീതികള്‍ എന്നിവ പങ്കുവയ്ക്കാനുള്ള വേദി കൂടിയാകും ഗള്‍ഫ് ഫുഡ്. 

എട്ടു വിഭാഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. വിവിധതരം പാനീയങ്ങള്‍, െഡയറി ഉത്പന്നങ്ങള്‍, മാംസം, ധാന്യങ്ങള്‍, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.

മിന മേഖലയിലെ സംരംഭകര്‍ക്ക് പുതിയ വിപണികള്‍ തേടാനും നിക്ഷേപവും പങ്കാളിത്തവും കണ്ടെത്താനും മേള സഹായമാകും. പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന ഗള്‍ഫ് ഫുഡ് ഡിസ്‌കവര്‍ സോണ്‍, ഹലാല്‍ വേള്‍ഡ് ഫുഡ് എന്നീ വിഭാഗങ്ങളാണ് ഇത്തവണത്തെ മേളയുടെ ശ്രദ്ധാകേന്ദ്രം.