എറണാകുളത്തെ തുടർ കവർച്ചാ കേസുകളിൽ അന്വേഷണം വഴിമുട്ടുന്നു. കേസിലെ മൂന്ന് പ്രതികളെ അറസ്റ്റ്ചെയ്ത് ഒരുമാസമായിട്ടും കവർച്ചയുടെ ആസൂത്രകരെ പിടികൂടാനായില്ല. ബംഗ്ലാദേശിലുള്ള പ്രതികളെ പിടികൂടാൻ നിരവധി സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും വീട്ടുകാരെ ബന്ദിയാക്കി കവർച്ച നടത്തിയത് കഴിഞ്ഞ ഡിസംബർ 15നും 16നുമായിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജനുവരി പത്തിന് കേസിലെ മൂന്ന് പ്രതികളെ ദില്ലിയിൽ നിന്ന് പൊലീസ് പിടികൂടി. ആഭരണങ്ങളിൽ ഒരു പങ്ക് കണ്ടെടുത്തു. എന്നാൽ പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. മറ്റ് പ്രതികൾ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടതാണ് അന്വേഷണം വഴിമുട്ടിയതിന് കാരണമായി പൊലീസ് പറയുന്നത്. കൊച്ചിയിൽ ആക്രി കച്ചവടക്കാരനായി താമസിച്ച് കവർച്ച ആസൂത്രണം ചെയ്ത ബംഗ്ലാദേശ് സ്വദേശി നൂ‍ർഖാനാണ് കേസിലെ മുഖ്യപ്രതി. ഇയാളടക്കമുള്ള പത്തോളം പ്രതികളെ ബംഗ്ലാദേശിൽ നിന്ന് വിട്ടുകിട്ടാൻ പാസ്പോർട്ട് വിശദാംശങ്ങളും മറ്റും ആവശ്യമാണ്. ഇവ കൈവശമില്ലാത്തതിനാൽ പ്രതികളെ തന്ത്രത്തിൽ ഇന്ത്യയിൽ എത്തിച്ച് അറസ്റ്റ് ചെയ്യാനാണ് നീക്കം. നൂർഖാന്റെ സഹായിയും ബന്ധുവുമായ ഷമീമിനെ ബംഗളുരുവിൽ നിന്ന് പിടികൂടി ചോദ്യം ചെയ്തെങ്കിലും നൂർഖാനെ തിരിച്ചെത്തിക്കാനായില്ല. ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷസേനയുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ അറസ്റ്റിലായ പ്രതികളിൽ രണ്ട് പേരെ പുല്ലേപ്പടിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. തിരിച്ചറിയിൽ പരേഡ് കഴിഞ്ഞതിനാൽ മുഖംമറയ്ക്കാതെയാണ് പ്രതികളെ കൊണ്ടുവന്നത്. കവർച്ചയ്ക്കായി വീടിന് കാവൽ നിന്ന അർഷാദ്, ഷേസാദ് എന്നിവരെ വീട്ടിലെ ഡ്രൈവർ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. പുല്ലേപ്പടിയിലെ വീട്ടിൽ നിന്ന് അഞ്ച് പവനും തൃപ്പൂണിത്തുറയിൽ നിന്ന് 50 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്.