കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാംഘട്ട കുറ്റപത്രം ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ സമർപ്പിക്കും. ദിലീപ് എട്ടാം പ്രതിയായ കുറ്റപത്രത്തിൽ മൂന്നൂറിലേറെ സാക്ഷികളുമുണ്ട്. ദിലീപിന് ജാമ്യ ഇളവ് നൽകരുതെന്നും പാസ്പോർട് വിട്ടുകൊടുക്കരുതെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനും പ്രോസിക്യൂഷൻ തീരുമാനിച്ചു.

നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. ആകെ 11 പ്രതികളുളള അന്തിമ റിപ്പോർ‍ട്ടിൽ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർ‍ത്താനും അന്വേഷണസംഘം തീരുമാനിച്ചു. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി രണ്ടാംഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. 

ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതൽ സങ്കിർണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ ദിലീപിനിതെരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്. ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തൽ. സിനിമാ മേഖലയിൽ നിന്നുളള പ്രമുഖരടക്കം മൂന്നൂറോളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്. 

മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കുന്നുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും രണ്ടാംഘട്ട കുറ്റപത്രം നൽകുക. ഇതിനിടെ ജാമ്യ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർ‍ജിയെ എതിർക്കാനും പ്രോസിക്യൂഷൻ തീരുമാനിച്ചു. വിദേശത്തുപോകാൻ പാസ്പോ‍ർട് വിട്ടുനൽകരുതെന്ന് ആവശ്യപ്പെടും. ജാമ്യത്തിലിറങ്ങിയശേഷം സാക്ഷികളെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചതും ഹൈക്കോടതിയെ അറിയിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.